കണ്ണൂർ: വോട്ട് ചേർത്തതിൽ ക്രമക്കേടെന്ന് സിപിഐഎം. ക്രമേക്കേട് നടന്നെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. തളിപ്പറമ്പ്, അഴീക്കോട്, കല്യാശേരി നിയമസഭ മണ്ഡലങ്ങളിൽ വോട്ട് ചേർത്തതിൽ ക്രമക്കേട് ഉണ്ടെന്നാണ് കെ.കെ. രാഗേഷ് ചൂണ്ടിക്കാട്ടുന്നത്.
ബിഎൽഓമാർ അറിയാതെ മറ്റു സംസ്ഥാനക്കാരായ ചില പേരുകൾ ഉൾപ്പെടുത്തി. പാർട്ടി പ്രവർത്തകരുടെ ലോഗ് ഇന്നിൽ അവർ ചേർക്കാത്ത പേരുകൾ കാണുന്നു. ഇക്കാര്യത്തിൽ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടാണ് കെ.കെ. രാഗേഷ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
എൽഡിഎഫ് പ്രവർത്തകർ സ്വന്തം മൊബൈൽ ഫോണിൽ ഒടിപി നൽകി വെരിഫൈ ചെയ്‌തപ്പോൾ അവർ ചേർക്കാത്ത മൂന്നുവോട്ടുകൾ കണ്ടെത്തിയെന്നാണ് ആരോപണം. ഒഡീഷയിലെ ജെന സ്വദേശി കംലാലാനി, ബിഹാർ ബഗുസരായിയിലെ പിങ്കി കുമാരി, തമിഴ്‌നാട് മാടാവരത്തെ കെ വാസന്തി എന്നിവരുടെ പേരിലാണ് ഈ വോട്ടുകൾ എന്നും സിപിഐഎം വിശദീകരിക്കുന്നു.
സെർവർ കൈകാര്യം ചെയ്യുന്നവർക്കാണ് ഒ ടി പി ഉപയോഗിച്ചുള്ള പ്രക്രിയയിൽ ഇടപെടാൻ സാധിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷനാണ് അത് കൈകാര്യം ചെയ്യുന്നത്. എന്നാൽ ഇപ്പോൾ കമ്മീഷനെതിരെ ആരോപണം ഉന്നയിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു.
ജില്ലയിൽ 2,19,239 പുതിയ വോട്ട് അപേക്ഷകൾ കൂട്ടത്തോടെ വന്നതിലും സിപിഐഎം സംശയം ഉന്നയിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുവർഷത്തിന് ശേഷം നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 90,083 വോട്ടുകൾ മാത്രമാണ് കൂടിയത്. എന്നാൽ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നരവർഷം കഴിയുമ്പോഴേക്കും ജില്ലയിൽ 2.19 ലക്ഷം പുതിയ അപേക്ഷകൾ വന്നതിൽ ദുരൂഹതയുണ്ടെന്നും രാഗേഷ് പറഞ്ഞു.
വെരിഫിക്കേഷൻ നടത്തേണ്ട ബൂത്ത് ലെവൽ ഓഫീസർമാർക്ക് ഇക്കാര്യത്തിൽ വ്യക്തതയില്ല. ബിഎൽഒമാർ പ്രാദേശിക പരിശോധന നടത്തുമ്പോൾ ഇത്രയധികം അപേക്ഷ വന്നതായും കാണുന്നില്ല. ബിഎൽഒമാർ അറിയാതെ കൂട്ടത്തോടെ അപേക്ഷകൾ വരുന്നത് സംശയകരമെന്നാണ് സിപിഐഎം ചൂണ്ടിക്കാട്ടുന്നത്. അസാധാരണമായ വോട്ടുചേർക്കൽ നടപടികളിൽ സിപിഐഎം കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.
അതേസമയം, കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയപ്പോൾ തടഞ്ഞതിനെയും സിപിഐഎം പിന്തുണച്ചു. ക്ഷേത്രങ്ങൾ ആർ എസ് എസിന്റെ ഓഫീസ് അല്ലല്ലോ എന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിൻ്റെ ചോദ്യം. ആർഎസ്എസിൻ്റെ ഓഫീസിൽ ഗണഗീതം പാടിക്കോളൂ, എന്നും ക്ഷേത്രങ്ങളിൽ പാടിയാൽ ജനങ്ങൾ തടയുമെന്നും കെ. കെ. രാഗേഷ് പറഞ്ഞു.