KERALA

തെരഞ്ഞെടുപ്പിന് ഒരുങ്ങി കരുവന്നൂർ സർവീസ് സഹകരണ ബാങ്ക്; സിപിഐഎം, ബിജെപി അംഗങ്ങൾ നാമനിർദേശ പത്രിക സമർപ്പിച്ചു

തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ നേരത്തെ കോൺഗ്രസ് തീരുമാനിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: സംസ്ഥാനത്തെ സഹകരണ മേഖലയെ പിടിച്ചുലച്ച ബാങ്ക് തട്ടിപ്പിന് ശേഷം ആദ്യ തെരഞ്ഞെടുപ്പിന് ഒരുങ്ങി കരുവന്നൂർ സർവീസ് സഹകരണ ബാങ്ക്. ഈ മാസം 22ന് നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സിപിഐഎം, ബിജെപി അംഗങ്ങൾ നാമനിർദേശപത്രിക സമർപ്പിച്ചു. സിപിഐഎം പ്രവർത്തകർക്ക് അംഗത്വം കൂടുതലുള്ള ബാങ്കിലെ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ നേരത്തെ കോൺഗ്രസ് തീരുമാനിച്ചിരുന്നു.

ഇഡി, ക്രൈം ബ്രാഞ്ച് അന്വേഷണങ്ങളും ഹൈക്കോടതിയിൽ കേസും തുടരുന്നതിനിടയിലാണ് സഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. വിവാദങ്ങൾക്ക് പിന്നാലെ സംസ്ഥാന സർക്കാർ നിയോഗിച്ച അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതിക്ക് കീഴിലായിരുന്നു അഞ്ച് വർഷക്കാലം ബാങ്കിൻ്റെ പ്രവർത്തനം. ഇക്കാലത്തിനിടിയിൽ പരാതിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ബാങ്കിൻ്റെ ധനസ്ഥിതി മെച്ചപ്പെടുത്താനും കഴിഞ്ഞു. ഇതോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തീരുമാനിച്ചത് .

ഒരു മാസം മുൻപ് വിജ്ഞാപനം ഇറങ്ങിയോതോടെ ബാങ്ക് ഭരണം വീണ്ടും പിടിക്കാനുള്ള നീക്കം സിപിഐഎം ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുമെന്ന് കോൺഗ്രസ് നിലപാടെടുത്തതോടെ മത്സരം ബിജെപിയും സിപിഐഎമ്മും തമ്മിലായി. ഇരു പാർട്ടികളുടെ പ്രവർത്തകർ കഴിഞ്ഞ ദിവസം നാമനിർദേശം നൽകുക കൂടി ചെയ്തതോടെ വാശിയേറിയ പോരാട്ടമാകും തെരഞ്ഞെടുപ്പിൽ നടക്കുക.

13,000 ത്തോളം വോട്ടർമാരുള്ള ബാങ്കിൽ 13 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. കർഷക മോർച്ച ജില്ല വൈസ് പ്രസിഡൻ്റ് ചന്ദ്രന്‍ അമ്പാട്ട്, മഹിളാമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി സിന്ധു സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബിജെപി അംഗങ്ങൾ മത്സരത്തിന് ഒരുങ്ങുന്നത്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റുമായ ആർ.എൽ. ശ്രീലാൽ , പൊറത്തിശേരി ലോക്കൽ സെക്രട്ടറി ആർ.എൽ. ജീവൻലാൽ എന്നിവർ സിപിഐഎം പാനലിനെ നയിക്കും.

2011- മുതൽ 2021വരെയുള്ള കാലയളവിൽ ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് മുൻ സിപിഐഎം പ്രവർത്തകനായ എ. സുരേഷാണ് ആദ്യം പരാതിപ്പെടുന്നത്. ജില്ലാ -സംസ്ഥാന നേതൃത്വങ്ങൾക്ക് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി സുരേഷ് പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷണത്തിനൊപ്പം ഇഡിയും കേസിൽ ഇടപെട്ടതോടെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഐഎമ്മിന് വൻ തിരിച്ചടിയാകുകയായിരുന്നു .

SCROLL FOR NEXT