കെ.ബി. ഗണേഷ് കുമാർ, വി.വി. രാജേഷ്  
KERALA

"മേയർ എഴുതി തന്നാൽ 113 വണ്ടിയും തിരിച്ച് കൊടുക്കാം, പകരം 150 വണ്ടികൾ കെഎസ്ആർടിസി തിരുവനന്തപുരത്ത് ഇറക്കും"; സിറ്റി ബസ് വിവാദത്തിൽ ഗണേഷ് കുമാർ

"കോർപ്പറേഷന് വാശിയാണെങ്കിൽ, മുഴുവൻ ബസും തിരിച്ചു നൽകിയേക്കാം"

Author : പ്രണീത എന്‍.ഇ

തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തിൽ മേയർ വി.വി. രാജേഷിന് ചുട്ട മറുപടിയുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ബസുകൾ കോർപ്പറേഷേൻ്റേത് അല്ലെന്നും അറുപത് ശതമാനം വിഹിതവും സംസ്ഥാന സർക്കാരിൻ്റേതാണെന്നും ഗണേഷ് കുമാർ പറഞ്ഞു. മേയർ എഴുതി തന്നാൽ 113 വണ്ടിയും തിരിച്ച് കൊടുക്കാം. പകരം 150 വണ്ടികൾ കെഎസ്ആർടിസി തിരുവനന്തപുരത്ത് ഇറക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

113 ബസുകളാണ് സ്മാർട്ട്‌ സിറ്റി പദ്ധതിയിലുള്ളത്. സിറ്റി ബസുകളിൽ ഒന്നും തിരുവനന്തപുരത്തിന് പുറത്ത് ഓടുന്നില്ല. പഠിച്ചിട്ട് മാത്രം പറയണമെന്നും, മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മന്ത്രി പറഞ്ഞു. കോർപ്പറേഷന് വാശിയാണെങ്കിൽ, മുഴുവൻ ബസും തിരിച്ചു നൽകിയേക്കാം എന്നാണ് മന്ത്രിയുടെ പക്ഷം. നടത്തിപ്പ് കോർപ്പറേഷൻ ഏറ്റെടുക്കട്ടെ. സിറ്റി ബസ് ഉപയോഗിച്ചല്ല കെഎസ്ആർടിസി ജീവിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. ലോഹ്യമായിട്ടാണെങ്കിൽ ലോഹ്യമായിട്ട് നിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

സ്മാർട് സിറ്റിയുടെ ഭാഗമായുള്ള 113 ഇലക്ട്രിക് ബസുകളെ നഗരത്തിനുള്ളിൽതന്നെ സർവീസ് നടത്താനുള്ള നടപടി സ്വീകരിക്കുമെന്നായിരുന്നു മേയർ വി.വി.രാജേഷിൻ്റെ പ്രസ്താവന. സിറ്റി ബസുകൾ നഗരത്തിൽതന്നെ സർവീസ് നടത്തി, തുച്ഛമായ ടിക്കറ്റ് നിരക്ക് ഈടാക്കണമെന്ന് കെഎസ്ആർടിസി കോർപ്പറേഷനുമായി കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ ഈ കരാർ ലംഘിച്ച് കെഎസ്ആർടിസി സിറ്റി ബസാക്കിയെന്നും മറ്റു സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയെന്നും വി.വി. രാജേഷ് ആരോപിച്ചിരുന്നു.

SCROLL FOR NEXT