തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതെിരെ ഗുരുതര ആരോപണവുമായി മുൻ പേഴ്സണൽ സ്റ്റാഫ്. ഉമ്മൻചാണ്ടിയെ ലൈംഗിക ആരോപണക്കേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു എന്ന് സുധീർ മലയിൻ്റെ മൊഴി. മന്ത്രിസ്ഥാനം തിരികെ കൊടുത്ത ഉമ്മൻ ചാണ്ടിയെ പാഠം പഠിപ്പിക്കാൻ ഗണേഷ് തീരുമാനിച്ചെന്നും കൊട്ടാരക്കര കോടതിയിൽ സുധീർ നൽകിയ മൊഴിയിൽ പറയുന്നു.
2011 മുതൽ 2013 വരെ പേർസണൽ സ്റ്റാഫ് അംഗം ആയിരുന്നു സുധീർ മലയിൽ. ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പലവട്ടം പറഞ്ഞിരുന്നു. സോളാർ കേസിലെ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. മന്ത്രിയുടെ വസതിയിലും ഓഫീസുകളിലും ഇവർ നിത്യ സന്ദർശക ആയിരുന്നെന്നും സുധീർ പറഞ്ഞു. സോളാർ പരാതി ഗൂഢാലോചനയുടെ ഭാഗം എന്നും മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുൻ ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്ന് ഉമ്മൻ ചാണ്ടി ഗണേഷിനെ രാജി വയ്പ്പിച്ചിരുന്നു. മന്ത്രിസ്ഥാനം തിരികെ നൽകാത്ത ഉമ്മൻ ചാണ്ടിയെ പാഠം പഠിപ്പിക്കാൻ തീരുമാനിച്ച ഗണേഷ് കുമാറിൻ്റെ ഗൂഢാലോചനയുടെ ഭാഗമാണ് സോളാർ കേസ്. സോളാർ പരാതിയിൽ 4 പേജുകൾ കൂട്ടിച്ചേർത്തതിൽ ഗൂഢാലോചന ആരോപിച്ച് അഡ്വ. സുധീർ ജേക്കബ് അഡ്വ. ജോളി അലക്സ് മുഖേന ഫയൽ ചെയ്ത ഹർജി പരിഗണിക്കുന്നതിനിടെയാണ് നിർണായക മൊഴി പുറത്തുവന്നത്.