തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടിയുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അന്വേഷണസംഘത്തിന് അറിയേണ്ട കാര്യങ്ങൾക്കെല്ലാം മറുപടി നൽകിയിട്ടുണ്ട്. സംഭവവുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബന്ധത്തെ കുറിച്ച് ചോദിച്ചിട്ടില്ലെന്നും, ചോദ്യം ചെയ്യലിന് പിന്നിൽ അസ്വാഭാവികത ഇല്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമോ എന്ന ചോദ്യത്തിന് ക്ഷുഭിതനായാണ് അടൂർ പ്രകാശ് പ്രതികരിച്ചത്.
ഇന്ന് രാവിലെയാണ് എസ്ഐടി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. അടൂർ പ്രകാശിനൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു. അടൂർ പ്രകാശിൻ്റെ മൊഴിയിൽ വ്യക്തത വരുത്താനാണ് പോറ്റിയെ ചോദ്യം ചെയ്യാൻ എസ്ഐടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.
ശബരിമലയിലെ സ്വർണം കട്ടവരും അത് വാങ്ങി വിറ്റവരുമായ പ്രതികൾക്കൊപ്പമുള്ള അടൂർ പ്രകാശിൻ്റെ നിരവധി ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമുള്ള അടൂർ പ്രകാശിൻ്റെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ഫോട്ടോ എടുത്ത് എന്ന് വച്ച് അവരൊക്കെ കുറ്റക്കാരാകുമോ എന്ന വാദം ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിരോധം തീർത്തത്.