തിരുവനന്തപുരം: നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പട്ടം ബിഷപ്പ് ഹൗസിൽ എത്തി കർദ്ദിനാൾ ബസേലിയോസ് ക്ലിമിസ് ബാവയുമായി കൂടിക്കാഴ്ച നടത്തി. ബിഷപ്പ് ഹൗസിൻ്റെ പ്രവേശന കവാടത്തിൽ നിന്ന് സതീശനെ ക്ലിമിസ് ബാവ സ്വീകരിച്ചു. നാളെ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ പുതിയ നിയോഗം തുടങ്ങുകയാണെന്ന് ക്ലിമിസ് ബാവ പറഞ്ഞു.
വി.ഡി. സതീശൻ്റെ മുഖ്യമന്ത്രിസ്ഥാനം ദൈവ നിയോഗമാണെന്ന് കർദിനാൾ ക്ലിമീസ് ബാവ പറഞ്ഞു. സതീശനുമായി വർഷങ്ങളായി ബന്ധം ഉണ്ട്. അദ്ദേഹത്തിന് നന്മകൾ നേരുന്നതായി ക്ലിമിസ് ബാവ പറഞ്ഞു. തിരക്ക് പിടിച്ച സമയത്തും ഇവിടേക്ക് വന്നത്. ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് ആശംസ നേരുന്നു.
എല്ലാ സമുദായങ്ങളുടെ ആവശ്യങ്ങളും പരിഗണിക്കണം. എല്ലാ സമൂഹങ്ങളെയും മാനിക്കുന്ന ഭരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ലിമിസ് ബാവ പറഞ്ഞു. സിറോ-മലങ്കര കത്തോലിക്കാ സഭയുടെ തലവനാണ് ക്ലിമിസ് ബാവ. ഹൈക്കമാൻഡ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എല്ലാവിഭാഗത്തിൽപ്പെട്ട നേതാക്കളുടെ പിന്തുണ തേടി സതീശൻ സന്ദർശനം നടത്തിയിരുന്നു.
പാർട്ടി വ്യത്യാസമില്ലാതെ മുതിർന്ന നേതാക്കളെയും സതീശൻ സന്ദർശിച്ചിരുന്നു. ജി. കാർത്തികേയൻ്റെ വസതിയിലും ഉമ്മൻചാണ്ടിയുടെ വസതിയിലും സതീശൻ എത്തി കുടുംബാംഗങ്ങളെ കണ്ട് അനുഗ്രഹം തേടിയിരുന്നു.