കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും മന്ത്രിസഭയിലെ ഒരു മന്ത്രിയെ പോലും മുഖ്യമന്ത്രി പരിഗണിക്കുന്നില്ലെന്നും, സർക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടമായെന്നും കോട്ടയം ജില്ലാ സമ്മേളനത്തിൽ ചർച്ചകൾ ഉയർന്നു.
സിപിഐ ഭരിക്കുന്ന നാല് വകുപ്പുകളും പരാജയമാണെന്ന രൂക്ഷവിമർശനവും സമ്മേളനത്തിൽ ഉയർന്നിരുന്നു.വിലക്കയറ്റം നിയന്ത്രിക്കാനാകാതെ ഭക്ഷ്യ വകുപ്പ് നോക്കുകുത്തിയായി. സിപിഐ വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ശ്വാസം മുട്ടിക്കുന്നതായും വിമർശനം ഉയർന്നു. മന്ത്രിമാർ പറയുന്ന വിഷയത്തിൽ ജാഗ്രത പുലർത്തണമെന്ന് ചിഞ്ചു റാണിയുടെ പേര് പരാമർശിക്കാതെ ഒരു പ്രതിനിധി അഭിപ്രായപ്പെട്ടു.
പാർട്ടി സംസ്ഥാന നേതൃത്വം ദുർബലമാണെന്നും പ്രതിനിധികൾ വിമർശിച്ചു. നിലപാടുകളിൽ ഉറച്ചു നിൽക്കാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും വിമർശനം ഉണ്ടായി. മുഖ്യമന്ത്രിയോ സിപിഐഎമ്മോ നേതൃത്വത്തിന് ഒരു പരിഗണനയും നൽകുന്നില്ല.
ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിൽ പാർട്ടി പിന്നോക്കം പോകുന്നു. എൽഡിഎഫ് സർക്കാരിനോടുള്ള ജനങ്ങളുടെ എതിർപ്പാണ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. എന്നാൽ തിരുത്തി മുന്നോട്ട് പോകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു.