തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. രാജിവച്ച് പുറത്തുപോകാനാണ് പൊതുജനങ്ങളും ആഗ്രഹിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയം ഗൗരവതരമാണ്.
രാഹുലിന് എത്ര കാലം പിടിച്ചു നിൽക്കാൻ രാഹുൽ മാങ്കൂട്ടത്തിന് കഴിയുമെന്ന് എനിക്കറിയില്ല. ഒന്നല്ല ഒന്നിലധികം സംഭവങ്ങൾ പുറത്ത് വരുന്നു. എത്രമാത്രം ക്രിമിനൽ രീതിയാണ് വരുന്നത് എന്നാണ് കാണേണ്ടതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇത്രത്തോളം പോയ ഒരു കാര്യം ഇതേവരെ നമ്മുടെ അനുഭവത്തിൽ കേട്ടിട്ടില്ല. അതും ഒരു പൊതുപ്രവർത്തകൻ. ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുക മാത്രമല്ല ഗർഭം ധരിച്ച സ്ത്രീയെ കൊലപ്പെടുത്തും എന്ന് പറയുന്നതും ക്രിമിനൽ രീതിയാണ്, എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വിഷയത്തിൽ പ്രതിപക്ഷനേതാവ് സ്വീകരിച്ചത് രാഷ്ട്രീയത്തിന് ശരിയല്ലാത്ത രീതിയാണ്. രാഷ്ട്രീയത്തിന് ആകെയും പൊതുപ്രവർത്തകർക്കും അപമാനം വരുത്തിവച്ചു. ഇത് ഇവിടെ ഒതുങ്ങി നിന്നാൽ നല്ലത്. എത്ര പേരിലേക്ക് വ്യാപിക്കുമെന്ന് പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം ആളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് നല്ലതല്ല. പരാതി നൽകുന്നവർക്ക് എല്ലാ സംരക്ഷണം പൊലീസ് നൽകും. പരാതി നൽകുന്നവരുടെ ജീവന് ഭീഷണിയുണ്ടാകില്ല, ഒരു അപകടവും വരില്ല. നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ സ്വീകരിക്കും. ഈ വിഷയം പുറത്തുവന്ന സമയത്ത് മാധ്യമങ്ങൾ നല്ല നില സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സിപിഐഎം ഞെട്ടാൻ പോകുന്ന വാർത്ത വരുന്നുവെന്ന വി.ഡി. സതീശൻ്റെ പ്രതികരണത്തെ മുഖ്യമന്ത്രി ചിരിച്ച് തള്ളി.'വരട്ടെ,ഞാൻ അതിനേക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല കേട്ടോ'എന്നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. മുഖ്യമന്ത്രിയുടെ കയ്യിൽ ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉണ്ടോ? എൻ്റെ കയ്യിൽ ഉള്ളത് ഇപ്പോൾ പറയേണ്ടതല്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും അത് സർക്കാർ പരിപാടി അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഗമത്തിന് കേരളത്തിന് പുറത്തുള്ളവർക്കും താൽപര്യമുണ്ട്. പരിപാടി നടത്തുന്നതിനെ ചിലർ എതിർക്കുന്നുണ്ട്. രാജീവ് ചന്ദ്രശേഖറിന് ഇവിടുത്തെ കാര്യങ്ങൾ അറിയാത്തത് കൊണ്ടാണ് അങ്ങനെയൊക്കെ പറയുന്നത്. അത്തരത്തിലുള്ള വിരട്ടലൊന്നും കൊണ്ട് ഇങ്ങോട്ട് പുറപ്പെടേണ്ടെന്നും, അങ്ങനെ വന്നുവെന്ന് കരുതി പരിപാടി നടക്കാതിരിക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു.