തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരന് കുരുക്ക് മുറുകുന്നു. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചന്ദ്രശേഖരനെയും കോർപ്പറേഷൻ മുൻ എംഡി കെ.എ. രതീഷിനെ വിചാരണ ചെയ്യുന്നതിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ഇന്നലെ രാത്രി വൈകിയാണ് പ്രോസിക്യൂഷൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങിയത്. കേസിൽ ഇരുവരേയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണമെന്ന സിബിഐയുടെ ആവശ്യത്തില്‍, അഞ്ചു വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്.പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ തടഞ്ഞു വെച്ച പിണറായി സർക്കാറിനെ നേരത്തേ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
2006 മുതൽ 2015 വരെയുള്ള കാലയളവിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതിലും സംസ്കരണത്തിനായി കശുവണ്ടിപ്പരിപ്പ് വാങ്ങിയതിലും കോർപ്പറേഷനിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കേസ്. ഈ കാലയളവിൽ 1400 കോടി രൂപയുടെ കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ഏകദേശം 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കണ്ടെത്തൽ.
വിദേശ രാജ്യങ്ങളിൽ നിന്നും ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി ഉയർന്ന വിലയ്ക്ക് വാങ്ങി കോർപ്പറേഷന് നഷ്ടമുണ്ടായതായും കണ്ടെത്തിയിരുന്നു. കോർപറേഷൻ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെ എ രതീഷ്, ജെഎംജെ ട്രേഡേഴ്സ് ഉടമ ജെയ്മോൻ ജോസഫ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. ഹൈക്കോടതി നിർദേശപ്രകാരം വിജിലൻസും പിന്നീട് 2015ൽ സിബിഐയും കേസ് അന്വേഷിച്ചു.
2015 സെപ്റ്റംബർ 23ന് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടപ്പോൾ വിജിലൻസ് അന്വേഷണത്തിനാണ് മുൻ സർക്കാർ താത്പര്യം പ്രകടിപ്പിച്ചത്. പിന്നീട് സിബിഐ അന്വേഷിച്ച് കുറ്റപത്രം സമർപിച്ചു. 2020 ഏപ്രിൽ 30നാണ് പ്രോസിക്യൂഷൻ അനുമതി തേടി സിബിഐ അപേക്ഷ നൽകിയത്. 2020 ഒക്ടോബർ 15ന് അപേക്ഷ തള്ളി. അപേക്ഷ വീണ്ടും പരിഗണിച്ചു തീരുമാനമെടുക്കാൻ 2024 ജൂലൈ 24ന് കോടതി ഉത്തരവിട്ടു. പക്ഷേ 2025 മാർച്ച് 21നും 2025 ഒക്ടോബർ 28നും വീണ്ടും പ്രോസിക്യൂഷൻ അപേക്ഷ സർക്കാർ നിരസിച്ചു.
ഇതോടെ കോടതിയലക്ഷ്യ നടപടികളിലേക്ക് കടന്ന കോടതി വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷിനെ വിളിച്ചുവരുത്തിയിരുന്നു. ഇതോടെയാണ് പുതിയ സർക്കാർ വിചാരണ നടപടികൾക്ക് അനുമതി നൽകിയത്. താൻ കശുവണ്ടി വികസന കോർപ്പറേഷൻ്റെ ചുമതല വഹിച്ചിരുന്ന കാലത്ത് നടന്നത് ആസൂത്രിത നീക്കമാണെന്നും തന്നെ കുടുക്കാൻ ഉദ്യോഗസ്ഥ തല ഗൂഢാലോചന നടന്നുവെന്നുമാണ് ആർ.ചന്ദ്രശേഖരൻ്റെ പ്രതികരണം.