തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. ശബരിമല യുവതീ പ്രവേശനം അനുവദിക്കാമെന്ന മുൻ നിലപാടിൽ മാറ്റം വരുത്തിയാകും സത്യവാങ്മൂലം സമർപ്പിക്കുക. ആചാരം സംരക്ഷിക്കപ്പെടണമെന്നാണ് സർക്കാരിൻ്റെ പുതിയ നിലപാട്.
യുവതീ പ്രവേശന വിധി നിലനിർത്തണമെന്ന് ഹർജിക്കാരായ ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ആർത്തവത്തിൻ്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത് അവരുടെ അന്തസുമായി ബന്ധപ്പെട്ട വിഷയമാണെന്നും ആണ് ഹർജിക്കാർ കോടതിയെ അറിയിച്ചത്. ശബരിമലയെ ഒരു പ്രത്യേകവിഭാഗമായി കാണാനാകില്ലെന്നും ഇന്ത്യൻ യങ്ങ് ലോഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
വിശ്വാസ സംരക്ഷണ നിലപാടുമായി മുന്നോട്ട് പോകാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനം. ഇതോടെയാണ് സിപിഐഎം നയിക്കുന്ന സർക്കാർ നിലപാടിൽ മാറ്റം വരുത്താൻ ഒരുങ്ങുന്നത്. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെടും.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കോടതിയിൽ സർക്കാർ നിലപാട് വ്യക്തമാക്കുക.