മഴ 
KERALA

സംസ്ഥാനത്ത് മഴക്കെടുതികളിൽ പരക്കെ നാശനഷ്ടം; പലയിടങ്ങളിലായി അഞ്ച് മരണം

കോട്ടയം കൊല്ലാടിന് അടുത്തുള്ള പാറയ്ക്കൽക്കടവിൽ മീൻപിടുത്തത്തിനിടെ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് മഴക്കെടുതികളിൽ അഞ്ചു മരണം. എട്ട് ജില്ലകളിൽ റെഡ് അലർട്ടും ആറിടത്ത് ഓറഞ്ച് അലർട്ടും തുടരുകയാണ്. എറണാകുളം കണ്ണമാലിയിൽ കടൽക്ഷോഭം രൂക്ഷം. വീടുകളിലടക്കം വെള്ളം കയറിയതോടെ വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.

വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോകുന്നതിനിടെ വള്ളം മറിഞ്ഞ് പുല്ലുവിള സ്വദേശി മരിച്ചു. ഒപ്പമുണ്ടായിരുന്നയാളെ കാണാതായി. ആലപ്പുഴ പുന്നപ്രയിൽ മീൻപിടുത്തത്തിനിടെ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. കോട്ടയം കൊല്ലാടിന് അടുത്തുള്ള പാറയ്ക്കൽക്കടവിൽ മീൻപിടുത്തത്തിനിടെ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു. കാസർഗോഡ് പാലക്കുന്ന് പട്ളയിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയെ കാണാതായി.

കാസർഗോഡ് മഞ്ചേശ്വരം, പാവൂർ, ഗെറുകട്ടെ, മച്ചമ്പാടി, പൊസോട്ട് എന്നീ മേഖലകൾ വെള്ളത്തിനടിയിലായി. നിർത്തിയിട്ട കാറും സ്കൂട്ടറും ഒഴുകിപ്പോയി. മധൂർ ക്ഷേത്രത്തിൽ വെള്ളം കയറി. ചേർക്കളയിലും, ചന്ദ്രഗിരി പുഴയ്ക്ക് സമീപവും മണ്ണിടിഞ്ഞു. കോട്ടിക്കുളത്തിന് സമീപം റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിനുകൾ വൈകി.

കണ്ണൂരിൽ താവക്കരയിലും പുഴാതിയിലും വെള്ളം കയറി പത്തിലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചെറുപുഴ തിരുമേനി, കാര്യങ്കോട് പുഴകൾ കരകവിഞ്ഞ് വ്യാപക കൃഷി നാശമുണ്ടായി. വളപട്ടണത്ത് മണ്ണിടിഞ്ഞ് വീടിന്റെ ഭിത്തി തകർന്നു. താവക്കരയിൽ പ്രതിഷേധവാസികളുടെ പ്രതിഷേധമുണ്ടായി.

പത്തനംതിട്ട തിരുമൂലപുരം മേഖലയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഏഴംകുളത്ത് മരം വീണ് വീട് തകർന്നു.

എറണാകുളത്ത് മരങ്ങൾ വീണ് പരക്കെ നാശനഷ്ടം. കാണാമാലിയിൽ കടൽക്ഷോഭം രൂക്ഷമായി. ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കോട്ടയത്ത് 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 246 പേരെ മാറ്റിപ്പാർപ്പിച്ചു. പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്.

കൊല്ലത്ത് വ്യാപകമായി വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണു. തങ്കശേരി, ഏരൂർ ഭാരതീപുരം ആലഞ്ചേരി പാണയം, കുളത്തുപ്പുഴ ചോഴിയക്കോട് എന്നിവിടങ്ങളിൽ മരം പിഴുത് വീണ് അപകടമുണ്ടായി. പഴയേരൂർ മൂർത്തിക്കാവ് ക്ഷേത്രത്തിന് മുകളിലേക്കും മരം വീണു.

തലസ്ഥാനത്ത് നെയ്യാറ്റിൻകര കുന്നത്തു കാൽ, വണ്ടന്നൂർ, കഴക്കൂട്ടം പുല്ലാട്ടുകരി ,നെടുമങ്ങാട് മൂഴി എന്നിവിടങ്ങളിൽ മരം വീണ് വീടുകൾ തകർന്നു. കഴക്കൂട്ടത്ത് വീടിൻ്റെ മേൽക്കൂര പറന്നു പോയി. പേട്ടയിൽ ശിവക്ഷേത്രത്തിന് മുന്നിലെ ആൽമരം കടപുഴകി. വിഴിഞ്ഞത്ത് കടലിൽ പോയ നാല് വള്ളങ്ങൾ തിരികെയെത്തിയില്ല. രക്ഷാപ്രവർത്തനത്തിന് നാലംഗ സംഘം തിരിച്ചു.

ഇടുക്കി അടിമാലിയുടെ സമീപ പ്രദേശങ്ങളിൽ മരം വീണ് വ്യാപക നാശനഷ്‌ടം ഉണ്ടായി. മുള്ളേരിക്കുടിയിൽ അംഗൻവാടി കെട്ടിടത്തിന് മുകളിൽ തെങ്ങ് വീണു. മൂന്നാർ ഗാപ് റോഡിൽ യാത്ര പൂർണമായും നിരോധിച്ചു. മഴക്കെടുതിയിൽ കെഎസ്ഇബിക്ക് 121 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.

ആലപ്പുഴയിൽ കുട്ടനാട്, തോട്ടപ്പള്ളി, പുറക്കാട് മേഖലകളിൽ വീടുകളിലേക്ക് വെള്ളം കയറി. തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിലെ അശാസ്ത്രീയതാണ് വെള്ളക്കെട്ട് തുടരാൻ കാരണമെന്ന് പരാതി ഉയർന്നു. എന്നാൽ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടില്ല.

കോഴിക്കോട്ട് വടകരയിൽ തീരദേശത്ത് വീട് തകർന്നു. മംഗളൂരുവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സ്ത്രീയും രണ്ടും മൂന്നും വയസുള്ള കുട്ടികളും മരിച്ചു. പ്രദേശത്ത് മറ്റൊരു വീട്ടിലേക്ക് മണ്ണ് ഇടിഞ്ഞ് പത്തുവയസുകാരിയും മരിച്ചു.

SCROLL FOR NEXT