തിരുവനന്തപുരം: ശബരിമല സ്വർണപ്പാളികളിൽ വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ അനുമതി നൽകി ഹൈക്കോടതി. വിഎസ്എസ്‌സി പരിശോധന ഫലത്തിൽ അവ്യക്തതയുണ്ടെന്ന് എസ്ഐടി കോടതിയിൽ അറിയിച്ചിരുന്നു. ഇതിലാണ് കോടതി അനുമതി നൽകിയത്. ശാസ്ത്രീയ പരിശോധനയ്ക്കായുള്ള സാമ്പിൾ ഫെബ്രുവരി 12നാണ് ശേഖരിക്കുക. മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റിലെ ദേശീയ മെത്തഡോളജിക്കല്‍ ലബോറട്ടറിയിലായിരിക്കും പരിശോധന. പരിശോധനയിലൂടെ സ്വര്‍ണത്തിന്റെ കാലപ്പഴക്കത്തിലും കൃത്യത അറിയാനാകും. പ്രതികളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കാനും എസ്ഐടിക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.
989 ഗ്രാമില്‍ കൂടുതല്‍ സ്വര്‍ണം ശബരിമലയില്‍ നിന്ന് നഷ്ടമായെന്നാണ് വിഎസ്എസ്‌സിയിൽ നടത്തിയ പരിശോധനയില്‍ വ്യക്തമായത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പപ്പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ 989 ഗ്രാം സ്വര്‍ണം ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശി എന്നായിരുന്നു പ്രതികള്‍ അന്വേഷണസംഘത്തോട് പറഞ്ഞത്. എന്നാല്‍ ഇത് കള്ളമാണെന്ന് വ്യക്തമാക്കുന്നതാണ് പരിശോധനാ ഫലം. ഈ കണക്ക് ഹൈക്കോടതിക്ക് കൈമാറിയതിന് പിന്നാലെയാണ് വീണ്ടും പരിശോധന നടത്താന്‍ തീരുമാനിച്ചത്.
ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ് കണ്ടെത്താനായാണ് വിഎസ്എസ്‌സി രണ്ടാം തവണ പരിശോധന നടത്തിയത്. എന്നാല്‍ കൊള്ളയെക്കുറിച്ച് പ്രതികള്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയിക്കുന്ന ഫലമായിരുന്നു വിഎസ്എസ്‌സിയില്‍ നിന്ന് പുറത്തുവന്നത്. അതേസമയം, വിശദമായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ദേവസ്വം ബെഞ്ചിന് മുന്നില്‍ സമര്‍പ്പിച്ചു. ഈ മാസം 19ന് കേസ് വീണ്ടും പരിഗണിക്കും.