എറണാകുളം: എംഎസ്‌സി എൽസ കപ്പൽ അപകടം ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നത്തിൽ ആശങ്ക ആവർത്തിച്ച് ഹൈക്കോടതി. രണ്ട് കണ്ടെയ്നറുകൾ ചോർന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് സുരക്ഷിതമാണോ എന്ന് കൂടി ബന്ധപ്പെട്ട് ഏജൻസികൾ വ്യക്തത വരുത്തണമെന്ന് കോടതി നിർദേശിച്ചു. വലിയ തിരമാലയിൽപെട്ട് കരയിലേക്ക് എത്തി ആരെങ്കിലും തുറന്നാൽ എന്ത് സംഭവിക്കുമെന്ന് കേന്ദ്ര സർക്കാരിനോട് കോടതി ചോദിച്ചു. തീര സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം എന്നും ഹൈക്കോടതി നിർദേശിച്ചു.
അധികൃതർ ഒന്നും ചെയ്യുന്നില്ലെങ്കിൽ ഇതിൽ കോടതി കണ്ണടയ്ക്കില്ലെന്നും മുന്നറിയിപ്പ് നൽകി. മാലിന്യനീക്കവുമായി ബന്ധപ്പെട്ട് ആക്ഷൻ പ്ലാൻ സമർപ്പിക്കാൻ കേന്ദ്രത്തിന് രണ്ടാഴ്ച സമയം നൽകി. പരിസ്ഥിതി മന്ത്രാലയവും-ഡിജി ഷിപ്പിങ്ങും സംയുക്ത യോഗം ചേർന്ന് തീരുമാനം എടുക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഹർജി അടുത്ത 15ന് പരിഗണിക്കും. ഒരു വർഷം മുൻപാണ് കൊച്ചിയുടെ പുറങ്കടലിൽ കണ്ടെയ്നർ കപ്പൽ മറിഞ്ഞ് രാസമാലിന്യങ്ങളടക്കം ഒഴുകിയത്.
കഴിഞ്ഞ വർഷം മെയ് മാസം അവസാനത്തോടെയാണ് കേരളാ തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയായി കണ്ടെയ്നറുകളുമായി വന്ന എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ ചെരിഞ്ഞത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും നാവികസേന രക്ഷിച്ചിരുന്നു. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കടല്‍ക്ഷോഭം മൂലം കപ്പല്‍ ആടിയുലഞ്ഞ് കണ്ടെയ്നറുകള്‍ തെന്നിയതാകാം അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.