തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഇന്ന് അരങ്ങേറിയത് നാടകീയരംഗങ്ങൾ. സ്വർണം കട്ടത് കട്ടത് ആരപ്പാ സഖാക്കളാണേ അയ്യപ്പാ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയത്. സ്വർണം കട്ടത് ആരപ്പാ കോൺഗ്രസ് ആണേ അയ്യപ്പാ എന്നായിരുന്നു ഭരണപക്ഷം ഇതിന് മറുപടി നൽകിയത്. പോറ്റിയെ ആര് കേറ്റി എന്ന് ചോദിക്കേണ്ടത് അടൂർ പ്രകാശിനോട് ആണ് എന്നും, കട്ടവരേയും വിറ്റവരേയും സോണിയ ഗാന്ധിയുടെ വീട്ടിൽ മാത്രമേ കാണാനാകു എന്നും എം.ബി. രാജേഷ് പറഞ്ഞു.
സോണിയ ഗാന്ധിയുടെ വീട്ടിൽ സ്വർണമുണ്ടെന്നും സോണിയയെ അറസ്റ്റ് ചെയ്യണമെന്നും വി. ശിവൻകുട്ടി പറഞ്ഞു. സോണിയ ഗാന്ധിയെ പറ്റി പറയണമെന്ന് പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു. സോണിയാ ഗാന്ധിയുടെ അടുത്ത് പോറ്റി എന്തിന് രണ്ട് വട്ടം പോയി എന്നും, സോണിയാ ഗാന്ധിയുടെ കയ്യിൽ കെട്ടിക്കൊടുത്ത സ്വർണം എവിടെ നിന്ന് കിട്ടിയതാണ് എന്നും ശിവൻകുട്ടി ചോദിച്ചു.
സാധാരണക്കാർക്ക് മുന്നിൽ സോണിയ ഗാന്ധിയുടെ ഗേറ്റ് തുറക്കപ്പെടുമോ എന്നായിരുന്നു വീണാ ജോർജിൻ്റെ ചോദ്യം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നത് ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ്. ഹൈക്കോടതിക്കെതിരെയാണ് പ്രതിപക്ഷം നീങ്ങുന്നത്. സ്വർണം പൂശിയ കൊടിമരം കട്ട മഹാന്മാരെ രക്ഷിക്കാനാണ് പ്രതിപക്ഷം സമരം നടത്തുന്നത്. യഥാർഥ പ്രതികൾ അകപ്പെടുമ്പോൾ പാടാൻ ഞങ്ങൾ ഒരു പാട്ട് കരുതി വച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചർച്ചയ്ക്ക് അനുമതി കൊടുക്കുന്ന സർക്കാരാണ് ഇത്. പ്രതിപക്ഷത്തിന് ഇന്ന് അടിയന്തര പ്രമേയം കൊണ്ടുവരാമായിരുന്നു എന്ന് കെ.കെ. ശൈലജ പറഞ്ഞു. സർക്കാർ അനുവദിച്ചാൽ ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷത്തിന് അറിയാം. സ്വർണം കട്ടയാളും വാങ്ങിയ ആളും കോൺഗ്രസിൻ്റെ സമുന്നതരെ കണ്ടു, അവർ ഒരുമിച്ച് അവിടെ സന്ദർശനത്തിനെത്തി. ഇതെന്താ പ്രതിപക്ഷത്തിന് നില തെറ്റുകയാണോ എന്നും ശൈലജ ചോദിച്ചു.
ഏത് വിഷയവും ചർച്ച ചെയ്യാൻ തയ്യാറാണ്. ഒരു നോട്ടീസ് പോലും നൽകാതെ ബഹളം വെക്കുന്നത് ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു. പ്രതിപക്ഷത്തിന് സഭ നടത്താതിരിക്കലാണ് ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷത്തിന് സഭ നടക്കാതിരിക്കലാണ് ആവശ്യം എന്ന് തോന്നുന്നു. ചൊവ്വാഴ്ച സഭ ചേരുന്നതാണ് നല്ലത്. നാളെ നടക്കേണ്ട നടപടികൾ മാറ്റിവയ്ക്കണമെന്നും മുഖ്യമന്ത്രി സ്പീക്കറെ അറിയിച്ചു.