രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈെംഗികാരോപണ വിവാദത്തിൽ മുസ്ലീം ലീഗിന് കടുത്ത അതൃപ്തി. വിവാദം അവസാനിപ്പിച്ചില്ലെങ്കിൽ യുഡിഎഫിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. കെ.സി. വേണുഗോപാലിനെ നേരിട്ട് കണ്ട് ആശങ്കയറിയിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും.
ഗഗൻയാൻ ദൗത്യത്തിന്റെ നിർണായക പരീക്ഷണം ഇന്ന് ശ്രീഹരിക്കോട്ടയിൽ നടക്കും. ഐഎസ്ആർഒയും ഇന്ത്യൻ വ്യോമസേനയും ചേർന്ന് ഇന്റഗ്രേറ്റജ് എയർ ഡ്രോപ് പരീക്ഷണമാണ് ഇന്ന് നടത്തുന്നത്.
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഇന്നലെ രോഗം സ്ഥിരീകരിച്ച വയനാട് സ്വദേശിയുടെ രോഗഉറവിടം കണ്ടെത്താൻ ശ്രമം. ബാലരാമപുരത്ത് പനി ബാധിച്ച് മരിച്ച 49കാരൻ്റെ സാമ്പിൾ പരിശോധനയ്ക്കയച്ചു.
തീപിടിത്തത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി ഐസിയു ഇന്ന് തുറക്കും. വാർഡുകൾ അടുത്ത ബുധനാഴ്ചയോടെ സജ്ജമാകും. കഴിഞ്ഞ മെയ് രണ്ടിനാണ് പിഎംഎസ് വൈ ബ്ലോക്കിൽ തീപിടിത്തമുണ്ടായത്.
മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമല ഫാക്ടറി ഡിവിഷന്‍ സ്വദേശി രാജപാണ്ടിയാണ് മരിച്ചത്. ഭക്ഷണം പാകം ചെയ്യാനായി സെക്യൂരിറ്റി ക്യാമ്പിലേക്ക് പോയ ഇയാളെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ആഴത്തിലുള്ള മുറിവ് സംഭവിച്ചിട്ടുണ്ട്. സംഭവം കൊലപാതകമാണെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് മരുതോങ്കര റോഡിൽ കാർ കട വരാന്തയിലേക്ക് പാഞ്ഞു കയറി. രണ്ടുപേർക്ക് പരിക്ക്. വയനാട് തരുവണ സ്വദേശി നൂറുദ്ദീൻ്റെ പരിക്ക് ഗുരുതരം. റോഡരികിൽ നിർത്തിയിട്ട രണ്ട് ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു.
ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നിലപാട് കടുപ്പിക്കാൻ കോൺഗ്രസ് നേതൃത്വം. രാഹുലിനെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കും. രാജിയിൽ തീരുമാനം ഉടനുണ്ടായില്ലെങ്കിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കരുതെന്നും നിർദേശിക്കും.
രാജി ആവശ്യം ശക്തമാകുന്നതിന് ഇടയിലും രാഹുലിനെ പിന്തുണച്ച് ടി. സിദ്ദിഖ്. ധാർമികത ഉയർത്തിപ്പിടിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് ഉത്തരവാദിത്വപരമായ സമീപനമാണ്. ഷാഫി പറന്പിലിന്റെ ജനപ്രീതി കണ്ടുള്ള ഭയമാണ് പ്രതിഷേധങ്ങളുടെ അടിസ്ഥാനം. വിഷയം രാഹുലിൽ നിന്ന് ഷാഫിയിലേക്ക് ഷിഫ്റ്റ് ചെയ്തു കൊണ്ടുപോകുകയാണ് ലക്ഷ്യം. അത് കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും സിദ്ദിഖ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
വടക്കൻ കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ ഇടനാഴിയാവുകയാണ് കണ്ണൂരിലെ കൂട്ടുപുഴ. ബെംഗളൂരുവിൽ നിന്ന് കണ്ണൂർ വഴി വടക്കൻ കേരളത്തിലെ മറ്റ് ജില്ലകളിലേക്ക് വ്യാപകമായി മയക്കുമരുന്ന് എത്തിക്കാൻ ലഹരി മാഫിയ സുരക്ഷിത വഴിയായാണ് കൂട്ടുപുഴയെ കാണുന്നത്. കൂട്ടുപുഴ ചെക് പോസ്റ്റിലെ പരിശോധന കർശമാക്കാനുള്ള നീക്കത്തിലാണ് എക്സൈസ്.
കോഴിക്കോട് രാമനാട്ടുകരയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയെ പിടികൂടാൻ ആകാതെ പൊലീസ്. പെൺകുട്ടിയെ താമസിപ്പിച്ച സ്ഥലത്തെ സിസിടിവി ഹാർഡ് ഡിസ്ക് പ്രതികൾ നശിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് പറയുന്നു. കിണറ്റിൽ നിന്നും ഹാർഡ് ഡിസ്ക് കണ്ടെത്തി.
തൃശൂർ പാലിപ്പിള്ളിയിൽ പുലിയിറങ്ങി. കുണ്ടായി എസ്റ്റേറ്റിൽ അഷ്റഫിന്റെ പശുക്കുട്ടിയെ കൊന്നു.
തിരുവനന്തപുരം പനവിളക്കോട് വളർത്തുമൃഗങ്ങളെ തെരുവുനായ ആക്രമിച്ചു. തെരുവുനായ ആക്രമണത്തിൽ 12 കോഴികൾ ചത്തു. ഏഴ് ആടുകൾക്കും കടിയേറ്റു. പനവിളക്കോട് സ്വദേശി രതീഷിന്റെ വളർത്തുമൃഗങ്ങളെയാണ് ആക്രമിച്ചത്.
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ തൃണമൂൽ എംഎൽഎയുടെ വീട്ടിൽ സിബിഐ റെയ്‌ഡ്. എംഎൽഎയും ഡോക്ടറുമായ സുധിപത് റായിയുടെ വീട്ടിലാണ് പരിശോധന നടന്നത്.
രാഹുലിന്റെ രാജി ആവശ്യപ്പെട്ട പാലക്കാട് കോൺഗ്രസ് നേതാക്കളും. രാഹുൽ രാജിവെക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി വി. കെ. ശ്രീകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ. കോൺഗ്രസിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാൻ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വി.കെ. ശ്രീകൃഷ്ണൻ.
സാങ്കേതിക സർവകലാശാല വി സി നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി സർക്കാർ. യുജിസി നിഷ്‌കർഷിച്ച യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 19 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി. സുപ്രീംകോടതി നിർദേശ പ്രകാരമാണ് സർക്കാർ നടപടി.
ഐപിഎസ് ഉദ്യോഗസ്ഥൻ മോശം സന്ദേശം അയച്ചെന്ന് വനിതാ എസ്ഐമാർ. ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്. പരാതി ഹെഡ് ക്വാർട്ടേഴ്സ് എസ്‌പി മെറിൻ ജോസഫ് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി.
ജിമ്മിലെ മോഷണത്തിന് പിന്നാലെ ബിഗ് ബോസ് താരം ജിൻ്റോയുടെ മൊഴിയെടുക്കുന്നത് വൈകും. കേസിൽ ജിൻ്റോയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. മുൻകൂർ ജാമ്യം തേടി ജിൻ്റോ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിൻ്റെ നടപടി.മുൻകൂർ ജാമ്യാപേക്ഷ രണ്ടിന് വീണ്ടും പരിഗണിക്കും തുടർന്നായിരിക്കും മൊഴിയെടുപ്പെന്നാണ് ലഭ്യമാകുന്ന വിവരം.
കാട്ടാക്കടയിൽ വീടിന് തീപിടിച്ചു. വിളപ്പിൽശാല സ്വദേശി വിശ്വദേവിൻ്റെ വീട്ടിൽ ആണ് തീ പിടിച്ചത്. ഗൃഹനാഥ ഉണർന്നത് കൊണ്ട് 5 ജീവനുകളാണ് രക്ഷപ്പെട്ടത്. വിശ്വദേവിൻ്റെ ഭാര്യ ജയശ്രീ പുലർച്ച ഉണർന്നപ്പോഴാണ് തീ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ വീട്ടിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങിയതിനാൽ അപകടം ഒഴിവായി. വീടിൻ്റെ ഉൾഭാഗം പൂർണമായും കത്തി നശിച്ചു. സർട്ടിഫിക്കറ്റുകളും രേഖകളും ഉൾപ്പെടെ കത്തിയെന്ന് വീട്ടുകാർ പറഞ്ഞു.
തിരുവനന്തപുരം തിരുവല്ലത്ത് 50കാരന് ക്രൂരമർദനമേറ്റു. നെടുമങ്ങാട് സ്വദേശി റഹീമിനാണ് മർദനമേറ്റത്. പരിചയമുണ്ടായിരുന്ന പെൺകുട്ടിയുടെ ബന്ധുവും സുഹൃത്തുക്കളുമാണ് മർദിച്ചത്. ഗുരുതര പരിക്കേറ്റ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകളിലെ വല കണ്ടെയ്നർ അവശിഷ്ടങ്ങളിൽ കുരുങ്ങി നശിച്ചു. പത്മതീർത്ഥ, ശരവണ എന്നീ ബോട്ടുകളിലെ വലയാണ് നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ജമ്മുവിൽ വീണ്ടും മേഘവിസ്ഫോടന മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പല പ്രദേശങ്ങളിലും ശക്തമായ മഴയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും നിർദേശം.
ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ അറസ്റ്റിന് പിന്നിലെ ഗൂഢാലോചന എൻഐഎ അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ഗൂഢാലോചന നടത്തിയവരെയും ഇവർക്ക് ഫണ്ട് നൽകിയവരെയും കണ്ടെത്താൻ എൻഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആവശ്യപ്പെട്ടു.
അതേസമയം സാക്ഷിയെ എസ്ഐടി സംഘം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തൽ നടത്തിയ സാക്ഷിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല. നേതാക്കളുമായുള്ള കൂടിയാലോചനയിലാണ് നയം വ്യക്തമാക്കിയത്. രാഹുലിനെതിരെ ഇനി വരാൻ പോകുന്നത് ഗുരുതര വെളിപ്പെടുത്തൽ. അത് അംഗീകരിക്കേണ്ട സാഹചര്യം പാർട്ടിക്ക് ഇല്ലെന്നും നേതാക്കളുടെ കൂടിയാലോചനയിൽ തീരുമാനം.
രാഹുലിൻ്റെ അഹങ്കാരവും ധിക്കാരവും അതിര് കടന്നുവെന്ന് പി.കെ. ശ്രീമതി. ഏറ്റവും അപമാനം ഉണ്ടാക്കുന്ന സംഭവങ്ങൾ ആണ് ഉണ്ടാകുന്നത്. പ്രതിപക്ഷ നേതാവും കെപിപിസി പ്രസിഡന്റും രാഹുലിനെ സംരക്ഷിക്കുന്നുവെന്നും പി.കെ. ശ്രീമതി.
പലർക്കും പല അസുഖങ്ങളുണ്ട്, അത് നമുക്ക് എല്ലാവർക്കും അറിയില്ലെന്നും കെ. മുരളീധരൻ. രോഗം പുറത്തു വരുമ്പോഴേ അറിയൂ. നമ്മുടെ രാഷ്ട്രീയ എതിരാളികൾ പോലും ഇങ്ങനെയൊരു സീൻ പ്രതീക്ഷിച്ചില്ല. പ്രതീക്ഷിക്കാത്ത സംഭവങ്ങൾ ഉണ്ടാകുമ്പോൾ സാഹചര്യത്തിനനുസരിച്ച് കൈകാര്യം ചെയ്യുമെന്നും മുരളീധരൻ.
രാഹുലിനെതിരെയുള്ള ആരോപണം ഗൗരവമുള്ളതെന്ന് ടി. സിദ്ദിഖ്. രാഹുൽ പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചത് പാർട്ടി ധാർമികതയുടെ ഭാഗം. പ്രതിഷേധക്കാർ ഷാഫിയെ ലക്ഷ്യം വെക്കുന്നു. ഞാനോ പാർട്ടിയോ രാഹുലിനെ പിന്തുണച്ചിട്ടില്ലെന്നും സിദ്ദിഖ്.
രാഹുൽ മാങ്കൂട്ടത്തിലിൻ്റേത് രാഷ്ട്രീയ വിഷയമല്ല, വ്യക്തിപരമായ വിഷയമെന്ന് പി.വി. അൻവർ. രാഹുലിനോട് രാജിവയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെടണം, ഉപതെരഞ്ഞെടുപ്പ് പാലക്കാട് ഉണ്ടായാലും കോൺഗ്രസിന് വിജയിക്കാനാകുമെന്നും അൻവർ.
രാഹുൽ വിഷയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ. ജനപ്രതിനിധികൾ കരുതൽ പാലിക്കണo. രാഹുലിന്റെ രാജിക്കായി ആരും തന്നെ സമീപിച്ചിട്ടില്ല. രാഹുലിനെ പാലക്കാട്ടെ നേതാക്കൾ കണ്ടതിനെക്കുറിച്ച് അറിയില്ല. രാഹുലിനെതിരായ ഡിസിസി ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തിപരം. വി.കെ ശ്രീകൃഷ്ണൻ പറയുന്നതല്ല പാർട്ടി നിലപാടെന്നും എ. തങ്കപ്പൻ.
രാഹുൽ ജനപ്രതിനിധിയുടെ ഉത്തരവാദിത്തം കാണിച്ചില്ലെന്ന് എ.എൻ. ഷംസീർ. സ്ത്രീകളോട് മാന്യമായി പെരുമാറണം എന്നത് പറഞ്ഞു പഠിപ്പിക്കേണ്ട ഒന്നല്ലെന്നും ഷംസീർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് എംഎൽഎയും പാർട്ടിയും ആണെന്നും ഷംസീർ കൂട്ടിച്ചേർത്തു.
രാഹുൽ രാജിവച്ചില്ലെങ്കിൽ പുറത്താക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. കോൺഗ്രസ് നേതൃത്വം രാഹുലിനെ സംരക്ഷിക്കുന്നു. ആരോപണം നേരിടുന്ന ഭരണപക്ഷ എംഎൽഎമാരുടെ കാര്യം പറഞ്ഞു ഇതിൽ നിന്ന് രക്ഷപ്പെടാൻ നോക്കേണ്ടെന്നും മന്ത്രി.
കോതമംഗലത്ത് ആളൊഴിഞ്ഞ വീട്ടിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സ്ത്രീയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പെരുമ്പാവൂർ സ്വദേശി ശാന്തയാണ് കൊല്ലപ്പെട്ടത്.
രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയിൽ വൈകാതെ തീരുമാനം ഉണ്ടാകുമെന്ന് എം.എം. ഹസൻ. രാഹുലിന്റെ വിശദീകരണം തേടിയ ശേഷമാകും നടപടിയുണ്ടാകും. വ്യക്തിപരമായ അഭിപ്രായമുണ്ടെങ്കിലും പരസ്യമായി പറയുന്നത് ശരിയല്ലെന്ന് ഹസൻ.
രാഹുലിനെതിരെ പൊലീസിൽ പരാതി നൽകി കേരള കർഷക കോൺഗ്രസ് നേതാവ് എ.എച്ച്. ഹഫീസ്. നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
രാഹുൽ സജീവരാഷ്‌ട്രീയത്തിൽ നിന്ന് മാറി നിന്ന് ധാർമികത ഉയർത്തിപ്പിടിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ. രാഹുൽ രാജിവെക്കണമെന്ന് കെപിസിസിയോടും എഐസിസിയോടും ആവശ്യപ്പെട്ടുവെന്നും ഷാനിമോൾ.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നതില്‍ കോണ്‍ഗ്രസിലെ നേതാക്കളെല്ലാം ഒറ്റക്കെട്ട്. രാജിവെക്കണമെന്ന വി.ഡി. സതീശന്റെ നിലപാടിനോട് ഗ്രൂപ്പുകളും നേതാക്കളും യോജിച്ചു. രാജി സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് വൈകിട്ടോടെ ഉണ്ടാകും.
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്നതിലും കോണ്‍ഗ്രസില്‍ ചര്‍ച്ച. നിലവില്‍ ഒരു ഉപതെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. ഇതുസംബന്ധിച്ച് നിയമോപദേശം തേടുകയാണ് കോണ്‍ഗ്രസ്. ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഉപദേശം ലഭിച്ചാല്‍ പ്ലാന്‍ ബി.
ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് നിയമോപദേശം ലഭിച്ചാല്‍ രാഹുലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കും. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കില്ല.
പ്ലാൻ എ- രാജിവയ്പ്പിച്ച് മുഖം രക്ഷിക്കുക
പ്ലാൻ ബി- രാജിവയ്ക്കില്ല, പാർലമെൻ്ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കും. നിയമസഭ സമ്മേളനത്തിലും പങ്കെടുപ്പിക്കില്ല.
രാഹുലിനെതിരെ പ്രിയങ്കാ ഗാന്ധിക്ക് പരാതിപ്രളയം. കെ.സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് പ്രിയങ്ക മാതൃകാപരമായ നടപടി എടുക്കാൻ നിർദേശം നൽകി.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കെ.സി. വേണുഗോപാലിൻ്റെ ഭാര്യ ആശ. സ്ത്രീകൾ ഭയന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കുറിച്ച് സംസാരിക്കുന്നത്. വീട്ടിലിരുന്ന് ചെറിയ കുട്ടികൾ പോലും വാർത്ത ശ്രദ്ധിക്കുകയാണ്. വസ്തുതകൾ വരും ദിവസങ്ങളിൽ അറിയാമെന്നും വല്ലാത്ത വിഷമമുണ്ടെന്നും ആശ പ്രതികരിച്ചു. എന്നാൽ ചർച്ചയായതോടെ എഫ്ബി പോസ്റ്റ് ആശ പിൻവലിച്ചു.
രാഹുലിൻ്റെ രാജി ആവശ്യപ്പെട്ട് ഐഎൻടിയുസി യുവജന വിഭാഗം. ഐഎൻടിയുസി യങ്ങ് വർകേസ് കൗൺസിലിൻ്റെ തൃശൂരിൽ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് രാജി ആവശ്യം ഉയർന്നത്. രാഹുൽ മൂക്കാതെ പഴുത്തയാൾ, എംഎൽഎ സ്ഥാനം പാർട്ടി തിരികെ വാങ്ങണമെന്നുമാണ് ആവശ്യം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ഉമാ തോമസ്. ഒരു നിമിഷം പോലും തുടരുന്നത് ശരിയല്ല. ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ആരോപണങ്ങൾ തെറ്റാണെങ്കിൽ കേസ് കൊടുക്കണമായിരുന്നു. മൗനം ശരിയല്ലെന്നും ഉമാ തോമസ്.
രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിന് വാശി പിടിക്കില്ലെന്ന് ബിജെപി. ഇനിയൊരു ഉപതെരഞ്ഞെടുപ്പ് അനാവശ്യം. തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടയിലെ ഉപതിരഞ്ഞെടുപ്പ് ഗുണം ചെയ്യില്ലെന്നും ബിജെപി. ഉപതിരഞ്ഞെടുപ്പിന് ആവശ്യപ്പെടില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.
ഷാഫി പറമ്പിൽ എംപിയുടെ ഓഫീസിലേക്ക് എഐവൈഎഫ് മാർച്ച്. എഐവൈഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സഹായിക്കുന്ന നിലപാടാണ് എടുക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പെൺകുട്ടികൾ പൊലീസിൽ പരാതി നൽകണമെന്ന് ഉമാ തോമസ്. രാഹുൽ ഒരു നിമിഷം പോലും പാർട്ടിയിൽ തുടരാൻ യോഗ്യനല്ല. രാഹുലിനെ പുറത്താക്കാനുള്ള ആർജവം കോൺഗ്രസ് നേതാക്കൾ കാട്ടുമെന്നാണ് പ്രതീക്ഷയെന്നും ഉമാ തോമസ്.
തിരുവനന്തപുരത്ത് ലഹരിസംഘം വീട് ആക്രമിച്ചു. മുക്കം പാലമൂട് ഷിബുവിൻ്റെ വീടാണ് ആക്രമിച്ചത്. പ്രദേശത്തെ കഞ്ചാവ് വില്പനയ്ക്കെതിരെ പരാതി നൽകിയതിനാണ് ആക്രമണം. വിളപ്പിൽശാല പൊലീസ് അന്വേഷണം ആരംഭിച്ചു.
രാഹുലിൻ്റേത് പൊതു സമൂഹത്തെ ബാധിക്കുന്ന പ്രശ്നമെന്ന് മന്ത്രി പി. രാജീവ്. അസാധാരണമായ, അതീവ ഗൗരവതരമായ സംഭവമാണിത്. കോൺഗ്രസിൻ്റെ ഇപ്പോഴത്തെ അവസ്ഥ ഈ സംഭവത്തിൽ മനസിലാക്കാം. താൽക്കാലിക വേദന സംഹാരി കൊണ്ട് പരിഹരിക്കാൻ സാധിക്കുന്നതല്ല. കേരള സമൂഹത്തിൻ്റെ ആഗ്രഹമനുസരിച്ച് കോൺഗ്രസ് പ്രവർത്തിക്കുമോ എന്നാണ് കാണേണ്ടത്. കോൺഗ്രസിൽ നിന്നു തന്നെ രാജി ആവശ്യപ്പെടുന്നത് സ്വാഗതാർഹമെന്നും പി. രാജീവ്.
ഡൽഹി ഗ്രേറ്റർ നോയിഡയിലെ സ്ത്രീധന കൊലപാതകക്കേസ് പ്രതിയെ വെടിവച്ച് പൊലീസ്. കാലിൽ വെടിവച്ചത് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ. കൊല്ലപ്പെട്ട നിക്കിയുടെ ഭർത്താവ് വിപിൻ ഭാട്ടിയാണ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.
ഔദ്യോഗികമായി രാജി ആവശ്യപ്പെട്ടിട്ടില്ല. ഉചിതമായ തീരുമാനം തക്ക സമയത്തുണ്ടാകുമെന്ന് സണ്ണി ജോസഫ്. തീരുമാനമുണ്ടായാൽ മാധ്യമങ്ങളെ അറിയിക്കും. മുതിർന്ന നേതാക്കൾ അവരുടെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. എല്ലാം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ്.
വയനാട് മാനന്തവാടിയിൽ രണ്ടര വയസുകാരിക്ക് നേരെ പീഡനം. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവാദങ്ങൾ കൊഴുത്തതോടെ വീട്ടിൽ തന്നെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ. വ്യക്തിപരമായ പരിപാടികൾ ഉൾപ്പെടെ ഒഴിവാക്കിയാണ് വീട്ടിൽ തുടരുന്നത്. രാഹുൽ മാധ്യമങ്ങളെ കാണുമെന്ന് സൂചനയുണ്ട്.
ട്രാൻസ്ജെന്റർ അവന്തികയെ മാധ്യമപ്രവർത്തകൻ വിളിച്ചതിൻ്റെ ശബ്ധരേഖ പുറത്തുവിട്ട് രാഹുൽ. രാഹുലിനെ കുടുക്കാൻ ശ്രമമുണ്ടെന്ന് അവന്തിക പറയുന്നതിൻ്റെ ഓഡിയോയും പങ്കുവെച്ചു. ഓഗസ്റ്റ് ഒന്നിന് വിളിച്ചതിൻ്റെ ഫോൺ സംഭാഷണമാണ് പുറത്തുവിട്ടത്. അവന്തികയുടെ ആരോപണത്തിൽ മാത്രമാണ് രാഹുൽ മറുപടി പറഞ്ഞത്.
പരിഹസിച്ചു,
കുറ്റപ്പെടുത്തി,
സംഘടിതമായി അയാളെ ആക്രമിച്ചു,
വീഴ്ത്താൻ ശ്രമിച്ചു,
സ്തുതിപാടിയവർ വിമർശകരായി,
കുത്തയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു
കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്….
പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്…
രാഹുൽ ഗാന്ധി ❤️
എന്നാണ് രാഹുൽ മാധ്യമങ്ങളെ കണ്ടതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
രാജി സാധ്യത തള്ളാതെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആരോപണങ്ങൾ വന്ന് 24 മണിക്കൂറിനകം പാർട്ടി ഉചിതമായ നടപടി എടുത്തിരുന്നു. പാർട്ടിയുടെ തീരുമാനം ഉടൻ അറിയാമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
വീട് വിട്ടിറങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍
നാല് ദിവസമായി വീടിനുള്ളില്‍ തുടരുകയായിരുന്നു
പുറത്തുവന്ന കോള്‍ റെക്കോഡുകള്‍ക്ക് മറുപടിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയില്ല
എങ്ങോട്ടാണ് യാത്ര എന്ന ചോദ്യത്തിനും മറുപടിയില്ല
കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവിനാണ് കാലിന് കുത്തേറ്റത്. കോളേജ് വിദ്യാർഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം. കണ്ണൂർ എസ്എൻജി കോളജിന് സമീപത്ത് വെച്ച് ബൈക്കിലെത്തിയ സംഘമാണ് ആക്രമണമിച്ചത്. വൈഷ്ണവിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുവിട്ടത് പഴയ ഓഡിയോ സന്ദേശമാണെന്ന് ട്രാൻസ് വുമൺ അവന്തിക. ഭയം കൊണ്ടാണ് മാധ്യമപ്രവർത്തകനോട് സംസാരിച്ചപ്പോൾ രാഹുലിനെതിരായ ആരോപണം പറയാതിരുന്നത്.
യുവനടിയുടെ വെളിപ്പെടുത്തലിന് മുമ്പ് രാഹുലിനെതിരെ സംസാരിച്ചാൽ അപായപ്പെടുത്തുമോ എന്ന് ഭയപ്പെട്ടിരുന്നു. യുവനടിയുടെ വെളിപ്പെടുത്തൽ വന്നതിന് ശേഷമാണ് തുറന്ന് പറയാൻ ധൈര്യം കിട്ടിയത്. അതിന് ശേഷം വീണ്ടും മാധ്യമപ്രവർത്തകനെ വിളിച്ച് എല്ലാം തുറന്നുപറയുകയായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ വെല്ലുവിളിച്ച് പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍. എന്തുകൊണ്ട് രാഹുല്‍ നിയമ നടപടി സ്വീകരിക്കുന്നില്ലെന്നും എംഎല്‍എ സ്ഥാനം രാജിവെച്ചേ മതിയാകൂ എന്നും പ്രശാന്ത് ശിവന്‍
അടിമുടി നാടകീയത
രാഹുൽ മാങ്കൂട്ടത്തിൽ തിരികെ വീട്ടിലെത്തി
എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി വിഭാഗക്കാരുടെ നിയമനനടപടികൾ വേഗത്തിലാക്കി വിദ്യാഭ്യാസ വകുപ്പ്. ഒരു മാസത്തിനുള്ളിൽ നിയമനനടപടികൾ പൂർത്തിയാക്കാൻ വിദ്യഭ്യാസ വകുപ്പ് നിർദേശം നൽകി. ഭിന്നശേഷി നിയമനം പൂർത്തിയാക്കിയ ശേഷം താൽക്കാലിക ജീവനക്കാരുടെ നിയമനങ്ങൾ സ്ഥിരപ്പെടുത്തുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിവൈഎഫ്ഐയുടെ പ്രതിഷേധം. രാഹുലിന്റെയും ഷാഫിയുടെയും മുഖം മൂടി ധരിച്ച് പ്രതീകാത്മകമായി വോട്ടർമാരെ കാണ്ടാണ് പ്രതിഷേധം.
മുസ്ലീം ലീഗ് കേരളത്തിന് എല്ലായ്പോഴും സംഭാവന നൽകിയ പാർട്ടിയെന്ന് കെ. സി. വേണുഗോപാൽ. ലീഗിൻ്റെ മതേതരത്വം ചോദ്യം ചെയ്യാൻ ഒരു ഹിന്ദു പാർട്ടിക്കും അധികാരമില്ല. മുസ്ലീം ലീഗ് മത സ്വാതന്ത്ര്യത്തിനും ന്യൂനപക്ഷത്തിനും വേണ്ടി ശബ്ദമുയർത്തിയിട്ടില്ലെങ്കിൽ വേറെ ആര് ഉയർത്തും. നിലവിലുള്ള കേന്ദ്രസർക്കാർ ഏകാധിപതികളാണെന്നും കെ. സി. വേണുഗോപാൽ.
പുതിയ യൂത്ത് കോൺഗ്രസ് അധ്യക്ഷനെ നിയമിക്കുന്നതിൽ മാന്യമായ തീരുമാനം എടുക്കുമെന്ന് എം. കെ. രാഘവൻ. പാർട്ടിയെ രക്ഷിക്കുന്നതിനും സഹായിക്കുന്നതരത്തിലുള്ള തീരുമാനം എടുക്കും. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തിൽ ഹൈക്കമാഡും സംസ്ഥാന നേതൃത്വവും തീരുമാനമെടുക്കുമെന്നും എം.കെ. രാഘവൻ പറഞ്ഞു.
വീട് വാടകയ്ക്ക് എടുത്ത് വീട്ടുടമസ്ഥൻ അറിയാതെ പണയത്തിന് നൽകി തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ. കോഴിക്കോട് അശോകപുരം സ്വദേശി മെർലിൻ ഡേവിസ്, വളയനാട് മാങ്കാവ് സ്വദേശി നിസാർ എന്നിവരാണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി
എറണാകുളം കളമശ്ശേരിയിൽ മകൻ പിതാവിനെ വെട്ടി പരിക്കേൽപ്പിച്ചു. കളമശ്ശേരി വട്ടേക്കുന്നത്ത് ആണ് സംഭവം. പിതാവ് മുഹമ്മദലിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ജിതിനായി പൊലീസ് തെരച്ചിൽ തുടങ്ങി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരിക്കാതെ ഷാഫി പറമ്പിൽ എംപി. ഇന്നലെ എല്ലാം പറഞ്ഞല്ലോ എന്നായിരുന്നു ഒറ്റവാക്കിലുള്ള മാധ്യമങ്ങളോടുള്ള ഷാഫിയുടെ പ്രതികരണം
കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് അപകടം. 10 പേർക്ക് പരിക്ക്. രണ്ട് പേരുടെ നിലഗുരുതരമാണ്. ഗുണ്ടൽപേട്ടിൽ നിന്ന് മടങ്ങുകയായിരുന്ന മെരുവമ്പായി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
വയനാട് അമ്പലവയൽ റസ്റ്റ് ഹൗസിൽ തീപിടുത്തം. അതിഥി തൊഴിലാളികൾ താമസിക്കുന്ന വാടക കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് പൈപ്പിന് തീപിടിച്ച് തീ പടർന്നതാണെന്നാണ് സംശയം. ബത്തേരി ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.
കണ്ണൂർ കല്ല്യാട്ടെ മോഷണത്തിൽ ട്വിസ്റ്റ്. മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ മൈസൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗൃഹനാഥയായ സുമതയുടെ മകന്റെ ഭാര്യ ദർശിതയാണ് കൊല്ലപ്പെട്ടത്. കർണാടക ഹുൻസൂർ സ്വദേശിയാണ് ദർശിത. സംഭവത്തിൽ ദർശിതയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദർശിത മകളുമായി സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞാണ് പോയിരുന്നത്. കല്ല്യാട്ടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും 4 ലക്ഷം രൂപയുമാണ് കാണാതായത്.