മഴക്കെടുതി രൂക്ഷം, ഡാമുകൾ തുറക്കുന്നു Source; News Malayalam 24X7
KERALA

മഴയിൽ കുതിർന്ന് കേരളം; നദികളിലും ഡാമുകളിലും ജല നിരപ്പുയരുന്നു, വെള്ളപ്പൊക്ക- മണ്ണിടിച്ചിൽ ഭീഷണി, ജാഗ്രതാ നിർദേശം

മൂന്നാർ ദേവികുളം റോഡിൽ മണ്ണിടിച്ചിലിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഗവൺമെന്റ് കോളേജിന് സമീപം ലോറി തെന്നി മാറി താഴേക്ക് മറിയുകയായിരുന്നു മൂന്നാർ സ്വദേശി ഗണേശനാണു മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

തുടർച്ചയായി പെയ്ത വ്യാപകമഴയിൽ സംസ്ഥാനത്തെ നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. കനത്ത മഴയെത്തുടർന്ന് വയനാട് തവിഞ്ഞാൽ തലപ്പുഴ പുഴയിൽ മലവെള്ളപ്പാച്ചിൽ. പുഴയുടെ തീരത്ത് ഉള്ളവരെ മാറ്റിപ്പാർപ്പിക്കാൻ ഒരുങ്ങുകയാണ്. കണ്ണൂർ ആറളത്ത് വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു. പുനരധിവാസ മേഖലയിലെ പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്.

മഴക്കെടുതിയിലും വലയുകയാണ് ജനങ്ങൾ, വിവിധയിടങ്ങളിൽ നാശ നഷ്ടങ്ങളും, ആളപായവും റിപ്പോർട്ട് ചെയ്തു. മൂന്നാർ ദേവികുളം റോഡിൽ മണ്ണിടിച്ചിലിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഗവൺമെന്റ് കോളേജിന് സമീപം ലോറി തെന്നി മാറി താഴേക്ക് മറിയുകയായിരുന്നു മൂന്നാർ സ്വദേശി ഗണേശനാണു മരിച്ചത്. മുത്തങ്ങ പൊൻ കുഴിയിൽ ദേശീയ പാത 766നു കുറുകെ മരം കടപുഴകി വീണു. ഫയർ ഫോഴ്സെത്തി സ്ഥലത്തെത്തി മരംമുറിച്ച് നീക്കുന്ന നടപടികൾ ആരംഭിച്ചു. വയനാട്ടിൽ സ്പെഷ്യൽ ക്ലാസ്- ട്യൂഷൻ സെൻ്ററുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, മതപഠന ക്ലാസുകൾക്ക് നാളെ ( ജൂലൈ 27) ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു.

നദികളിലും ഡാമുകളിലും ജല നിരപ്പുയരുന്നു;

കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്

നാളെ രാവിലെ 10 മണിയ്ക്ക് കക്കയം ഡാം തുറക്കും

പുഴയോരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം

രാവിലെ എട്ടുമണിക്ക് ബാണസുരസാഗർ ഡാമിലെ ഷട്ടർ 75 സെൻ്റീമീറ്ററായി ഉയർത്തും

കരമാൻ തോട്, പനമരം പുഴയോരങ്ങളിലും , താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണം

വയനാട് തവിഞ്ഞാൽ തലപ്പുഴ പുഴയിൽ മലവെള്ളപ്പാച്ചിൽ

കണ്ണൂർ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറന്നു

13 ഷട്ടറുകൾ മൂന്നു മീറ്റർ വീതവും ഒരു ഷട്ടർ രണ്ടര മീറ്ററുമാണ് ഉയർത്തിയത്.

ഡാമിന്റെ താഴെ ഭാഗത്ത് ഇരു കരകളിലും ഉള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

പെരിയാറിൽ ജലനിരപ്പ് ഉയർന്നു, ആലുവ ശിവ ക്ഷേത്രം വീണ്ടും മുങ്ങി.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മാത്രം യെല്ലോ അലേർട്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്.

എറണാകുളം ജില്ലയിൽ ശക്തമായ കാറ്റും മഴയും തുടരുമെന്ന് മുന്നറിയിപ്പ്. ശക്തമായ മഴയിൽ മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി.ഉറിയംപെട്ടി, വെള്ളാരംകുത്ത് തുടങ്ങിയ ആദിവാസി ഉന്നതികളും, മണികണ്ഠൻചാൽ ഗ്രാമവും ഒറ്റപ്പെടൽ ഭീഷണിയിലാണ്. ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചു. ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം. തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മഴയെത്തുടർന്ന് കൊച്ചിയിൽ ഇറങ്ങാൻ കഴിയാതെ 3 വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേയ്ക്ക് തിരിച്ചു വിട്ടു.

ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ പുഴ കരകവിഞ്ഞൊഴുകി. പേഴുംപാറ-ചാത്തമംഗലം റോഡിൽ വെള്ളം കയറി. റോഡിലൂടെയുള്ള ഗതാഗതം താൽക്കാലമായി നിർത്തി. വെള്ളം കയറിയ പുത്തൻതോട് ഭാഗത്തെ നാല് വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു.

SCROLL FOR NEXT