മൈ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം 
KERALA

കേരള പൊലീസിന്റെ ജനസൗഹൃദ മുഖം, 'മൈ പൊലീസ് സ്റ്റേഷന്' തുടക്കം; സ്റ്റേഷനുകളുടെ ചുമതല ഇനി എസ്ഐമാർക്ക്

പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് ലക്ഷ്യം

Author : ന്യൂസ് ഡെസ്ക്

സംസ്ഥാന പൊലീസിന് ജനസൗഹൃദ മുഖം നൽകുന്ന 'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. ഇതിനിടെ പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാർക്ക് നൽകി ആഭ്യന്തര വകുപ്പ് ഉത്തരവുമിറക്കി. നാളെ മുതൽ സംസ്ഥാനത്തെ 419 പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐ മാർക്കായിരിക്കും.

പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് 'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നിർവഹിച്ചു. പരാതികളുമായി എത്തുന്നവർക്കായി പ്രത്യേക ഹെൽപ്പ് ഡെസ്കിന് പുറമേ വനിതകൾ, കുട്ടികൾ, സീനിയർ സിറ്റിസൺ, ട്രാൻസ്ജെൻഡർമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക ഹെൽപ്പ് ലൈനുകളും ഉണ്ടാകും. സൈബർ ക്രൈം നിയമസഹായം തുടങ്ങിയ സേവനങ്ങളും പദ്ധതിയുടെ ഭാഗമായി പൊതു ജനങ്ങൾക്ക് ലഭ്യമാകും. ക്രമസമാധാനം ചോദ്യം ചെയ്യുന്ന എല്ലാവരും നിയമനടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡിജിപി റവാഡാ ചന്ദ്രശേഖറും പ്രതികരിച്ചു.

നാളെ മുതൽ സംസ്ഥാനത്ത് 419 പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാര്‍ക്ക് ആയിരിക്കും. ഇതു സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. 63 സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരും. മാത്രമല്ല, 63 സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി വനിതകളും എത്തും. ഇൻസ്പെക്ടർമാരായ 203 എസ്എച്ച്ഒമാരെ വിവിധ യൂണിറ്റുകളിലേക്ക് മാറ്റും.

SCROLL FOR NEXT