KERALA

ഡല്‍ഹിയിലെ പൊലീസ് അതിക്രമം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, മന്ത്രിമാര്‍ ഉള്‍പ്പെടെ സമരമുഖത്ത്

തിരുവനന്തപുരത്ത് ലോക്ഭവനിലേക്ക് കെപിസിസി നടത്തിയ പ്രതിഷേധം സംഘർഷത്തിലാണ് അവസാനിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരത്തോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, നേതാക്കളെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചും സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് പ്രതിഷേധം. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. തിരുവനന്തപുരത്ത് ലോക്ഭവനിലേക്ക് കെപിസിസി നടത്തിയ പ്രതിഷേധം സംഘർഷത്തിലാണ് അവസാനിച്ചത്.

തിരുവനന്തപുരത്ത് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു ലോക്ഭവൻ മാർച്ച്. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത് പൊലീസുമായുള്ള ഉന്തിലും തള്ളിലുമാണ് കലാശിച്ചത്. മന്ത്രിമാരായ എം. ലിജു, കെ.എ. തുളസി, നേതാക്കളായ എം.എം. ഹസ്സൻ, വി.എസ്. ശിവകുമാർ, കെഎസ്‌യു പ്രസിഡൻറ് അലോഷ്യസ് സേവ്യര്‍ എന്നിവര്‍ പങ്കെടുക്കുന്നു.

കോഴിക്കോട് യൂത്ത് കോൺഗ്രസ് റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. മാവൂർ റോഡിലായിരുന്നു യൂത്ത് കോൺഗ്രസും കെഎസ്‌യുവും പ്രതിഷേധം. ഇതോടെ, ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പ്രതിഷേധക്കാരെ മാറ്റാനുള്ള പൊലീസ് ശ്രമം സംഘർഷത്തിനും കാരണമായി.

കൊച്ചിയിൽ യൂത്ത് കോണ്‍ഗ്രസ് റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. പൊലീസ് പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. ഡിസിസി ഓഫീസിനു മുന്നില്‍ എംഎല്‍എമാരായ ദീപക് ജോയ്, മുഹമ്മദ്‌ ഷിയാസ് എന്നിവർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കണ്ണൂരിലും കായംകുളത്തും ട്രെയിൻ തടഞ്ഞായിരുന്നു പ്രതിഷേധം. വയനാട് കല്പറ്റയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.

SCROLL FOR NEXT