KERALA

കനത്ത മഴ തുടരും, 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാലവസ്ഥാ മാറ്റം അപ്രവചനീയം എന്ന് IMD ഡയറക്ടർ നീത കെ ഗോപാൽ ഇന്ന് ന്യൂസ് മലയാളത്തോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലേർട്ടാണ്. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാലവസ്ഥാ മാറ്റം അപ്രവചനീയം എന്ന് IMD ഡയറക്ടർ നീത കെ ഗോപാൽ ഇന്ന് ന്യൂസ് മലയാളത്തോട് പറഞ്ഞു. സംസ്ഥാനത്ത് നാളെയും വ്യാപകമായി കനത്തമഴയുണ്ടാകുമെന്നാണ് നീരീക്ഷണം.

നാളെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കാസർഗോഡ്, കണ്ണൂർ, വയനാട് കോഴിക്കോട്, മലപ്പുറം, പാലക്കാട് തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെൻ്ററുകൾക്കും മദ്രസകൾക്കും അവധി ബാധകം. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതു പരീക്ഷകൾക്ക് മാറ്റമില്ല.

ആലപ്പുഴ ജില്ലയിൽ വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻ നിർത്തി നാളെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം. അംഗനവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും ഉൾപ്പെടെ അവധി നൽകി ജില്ലാകളക്ടർ ഷാജി വി. നായർ ഉത്തരവിറക്കി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

അതേസമയം വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ എലിപ്പനി അടക്കമുള്ളവ പടരാതിരിക്കാൻ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആരോഗ്യവകുപ്പിന്റെ പ്രധാന നിർദേശങ്ങൾ;

200 മില്ലിഗ്രാം ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം

മലിനജല സമ്പർക്കം ഒഴിവാക്കണം

കൈകാലുകളിൽ മുറിവുള്ളവർ മലിന ജല സമ്പർക്കം പരമാവധി ഒഴിവാക്കണം

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം

കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം

മഴവെള്ളത്തിൽ കുതിർന്ന ഭക്ഷണം കഴിക്കരുത്

SCROLL FOR NEXT