കൊച്ചി: വിദ്വേഷം വളർത്തി കേരളത്തെ അപമാനിക്കാൻ ഇറങ്ങി തിരിച്ചവർക്ക് മുന്നിൽ വീണ്ടും മറ്റൊരു റിയൽ കേരളാ സ്റ്റോറി. മെട്രോ സ്റ്റേഷന് കീഴിൽ ഒരു പൂച്ചയേയും കാത്ത് നിന്ന ഒരുകൂട്ടം മനുഷ്യർ. ആ ദൃശ്യങ്ങൾ കണ്ട ഏതൊരാൾക്കും അത് അത്ര പെട്ടെന്ന് മനസിൽ നിന്നും മാഞ്ഞുപോകുന്ന ഒന്നല്ല. മനുഷ്യരെ തമ്മിലടപ്പിക്കാനുള്ള ഓരോ ചെയ്തികൾക്കിടെയാണ് ഒരു മിണ്ടാപ്രാണിയെ സുഹൃത്തായി കണ്ട കൊച്ചിയിലെ ഒരു കൂട്ടം യുവാക്കളുടെ സ്നേഹവും കരുതലും സമൂഹമാധ്യമത്തിൽ വൈറലായത്.
യഥാർഥ കേരളാ സ്റ്റോറിയായി ലോകമെമ്പാടുമുള്ള ജനങ്ങൾ കണ്ട ആ വീഡിയോ. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും രാവ് പകലാക്കിയ കാത്തിരിപ്പ്. ശ്വാസം അടക്കിപ്പിടിച്ച് നിന്നവർക്ക് മുന്നിൽ ആ പൂച്ചയെ രക്ഷിച്ച് കൊണ്ടുവന്ന നിമിഷം. പുലർച്ചെ രണ്ട് മണി വരെ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ കൂടിനിന്നവരൊക്കെ ആർത്തുവിളിച്ചു....എടാ സുഭാഷേ എന്ന്...കേരളത്തിലെ ഓരോ മനുഷ്യരുടേയും ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും ഉയർന്നുവന്ന ശബ്ദമായിരുന്നു അത്.
മഞ്ഞുമ്മൽ ബോയ്സിലെ അവസാനരംഗത്തെ ഓർത്തെടുക്കുംവിധം, കേട്ട് നിന്നവരൊക്കെ കണ്ണീരണിഞ്ഞ ആ നിമിഷം....ആ രംഗം അത് അത്ര പെട്ടെന്ന് മാഞ്ഞുപോകുന്ന ഒന്നല്ല. പല തവണ ശ്രമിച്ചിട്ടും പരാജയപ്പെടേണ്ടി വന്നെങ്കിലും, അവസാനം ആ ദൗത്യം വിജയം കണ്ടു. ഓരോ കാരണങ്ങളുണ്ടാക്കി മനുഷ്യർക്കിടയിൽ വെറുപ്പിൻ്റെ വിഷവിത്തുകൾ പാകുന്നവർക്ക് മുന്നിൽ, ഇത്തരം സ്റ്റോറികളിലൂടെ കേരളം തലയുയർത്തി പിടിച്ച് തന്നെ നിൽക്കുമെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്ന ദി റിയൽ കേരളാ സ്റ്റോറി.