എറണാകുളം: സിപിഐഎം നേതാവ് കെ.ജെ. ഷൈനിന് എതിരായ അപവാദ പ്രചരണകേസിൽ കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പൊലീസ്. അറസ്റ്റും ഇന്ന് തന്നെ ഉണ്ടാകാനാണ് സാധ്യത. കേസിൽ പൊലീസ് സംവിധാനം ഉണർന്ന് പ്രവർത്തിച്ചതായി കെ.ജെ. ഷൈൻ പറഞ്ഞു. കിട്ടിയ എല്ലാ തെളിവുകളും കൈമാറിയിട്ടിട്ടുണ്ട്. കോൺഗ്രസ് സംസ്കാരം നിലനിന്നാലെ എങ്കിലേ ഉയർന്ന ആശയ ചിന്താഗതി ഉള്ളവർക്ക് ഇവിടെ പ്രവർത്തിക്കാനാകൂ എന്നും ഷൈൻ പറഞ്ഞു.
ജവഹർലാൽ നെഹ്റുവിന്റെ 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' എന്ന പുസ്തകം എല്ലാവരും വായിക്കണമെന്നാണ് കെ.ജെ.ഷൈൻ്റെ പ്രസ്താവന. സംസ്കാരം എന്താണെന്ന് അതിൽ പറയുന്നുണ്ട്. നെഹ്‌റു പറഞ്ഞ കാര്യങ്ങൾ മനസിലാകാത്തവർക്ക് പഠന ക്ലാസുകൾ വെയ്ക്കണം. ഒരു മനുഷ്യനെയും മോശമായി ചിത്രീകരിക്കാൻ പാടില്ല. സ്ത്രീ-പുരുഷ ലൈംഗികത നടുറോഡിലേക്ക് വലിച്ചിഴക്കപ്പെടേണ്ടതല്ലെന്നും കെ.ജെ.ഷൈൻ കൂട്ടിച്ചേർത്തു.
അതേസമയം തനിക്കെതിരായ സൈബർ ആക്രമണത്തിന്റെ ഉറവിടം പറവൂരാണെന്ന് കെ. എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞ ബോംബ് ഇതാണോ എന്നും എംഎൽഎ ചോദിച്ചു. സൈബർ ആക്രമണത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും, ഉച്ചയ്ക്ക് മുൻപായി ഡിവൈഎസ്‌പിയുടെ മുന്നിലെത്തി മൊഴി നൽകുമെന്നും എംഎൽഎ ന്യൂസ് മലയാളത്തോട് പറഞ്ഞു.
അപവാദ പ്രചരണത്തിനു പിന്നിൽ സിപിഐഎം അല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് കെ.എൻ. ഉണ്ണികൃഷ്ണൻ. മുമ്പ് പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോൾ എല്ലാം പരിഹരിച്ചു. ഇന്ന് പാർട്ടി ഒറ്റക്കെട്ടാണ്. എറണാകുളം ജില്ലയിൽ പോലും പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളില്ല. അപവാദ പ്രചരണത്തിൽ എസ്. ശർമയ്ക്ക് പങ്കുണ്ടെന്നത് തെറ്റായ പ്രചരണമാണെന്നും, എസ് ശർമയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കരുതെന്നും എംഎൽഎ പറഞ്ഞു.