KERALA

"കെ.എം. ബഷീറിന്റെ കൊലയാളി വേണ്ട"; കൃഷിമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവര്‍ത്തകര്‍

വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെയാണ് ശ്രീരാം വെങ്കിട്ടരാമന്‍ അങ്ങോട്ടേക്ക് എത്തിയത്. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കൃഷി മന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് എതിരെ പ്രതിഷേധം ഉയര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍. 'മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ കൊലയാളിയെ വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമിരുത്താന്‍ കഴിയില്ലെ'ന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ശ്രീറാം തന്നെ പുറത്തിറങ്ങിപ്പോയി.

നിയമസഭയിലെ മീഡിയ റൂമില്‍ വച്ചായിരുന്നു കൃഷി മന്ത്രി ടി. സിദ്ദീഖിന്റെ വാര്‍ത്താസമ്മേളനം. ആദ്യം മന്ത്രി മാത്രമായിരുന്നു എത്തിയത്. വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെയാണ് ശ്രീരാം വെങ്കിട്ടരാമന്‍ അങ്ങോട്ടേക്ക് എത്തിയത്. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.

2019ലാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീര്‍ ശ്രീരാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനം ഇടിച്ച് കൊല്ലപ്പെട്ടത്. ആദ്യം പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ശ്രീറാം വെങ്കിട്ടരാമനെ പുറത്താക്കാന്‍ ടി. സിദ്ദീഖ് വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെ ശ്രീറാം തന്നെ സ്വമേധയാ പുറത്തിറങ്ങി പോവുകയായിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും സമാനമായ പ്രതിഷേധം ഉണ്ടായിരുന്നു. ജിആര്‍ അനില്‍ മന്ത്രിയായിരിക്കെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. സമാനമായ സാഹചര്യമാണ് ഉണ്ടായത്.

കെ.എം. ബഷീറിനെതിരായ കേസില്‍ വിചാരണ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കാനിരിക്കുകയാണ്. ഈ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍.

SCROLL FOR NEXT