KERALA

കേരളത്തിലെ ശിശു മരണ നിരക്ക് അമേരിക്കയേക്കാള്‍ കുറവ്; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി

രാജ്യത്തെ ആദ്യ വയോജന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് ധനമന്ത്രി എത്തിയത്. രാജ്യത്തെ ആദ്യ വയോജന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

കേരളത്തിലെ ശിശുമരണ നിരക്ക് അമേരിക്കയേക്കാള്‍ കുറവാണെന്ന് ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പറഞ്ഞു. സാമ്പിള്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ടിലാണ് വികസിത രാജ്യങ്ങളേക്കാള്‍ കുറവ് ശിശു മരണ നിരക്കാണ് കേരളത്തിലേതെന്ന് വ്യക്തമാക്കിയത്. ഈ കാര്യമാണ് ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞത്.

ശിശുമരണ നിരക്കില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ് കേരളം. കേരളത്തിലെ ശിശു മരണ നിരക്ക് 5 ആണെങ്കില്‍ ദേശീയ തലത്തില്‍ ഇത് 25 ആണ്. അമേരിക്കയില്‍ 5.6 ആണ് ശിശുമരണ നിരക്ക്.

രാജ്യത്ത് ഗ്രാമീണ മേഖലകളില്‍ ശിശുമരണനിരക്ക് 28 ഉം നഗരമേഖലകളില്‍ 19 ഉം ആണെന്ന് സാമ്പിള്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, കേരളത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ശിശുമരണനിരക്ക് അഞ്ചായി നിലനിര്‍ത്താന്‍ കഴിഞ്ഞു.

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നതല്ല, മതമല്ല മതമല്ല മതമല്ല പ്രശ്നം, എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം എന്നതാണ് സര്‍ക്കാരിനെ നയിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി നടത്തി. കേന്ദ്ര അവഗണന ഇല്ലായിരുന്നെങ്കില്‍ കേരളം എവിടേക്ക് ഉയരുമായിരുന്നു എന്ന് പറഞ്ഞ മന്ത്രി, അവഗണനയ്ക്കിടയിലും വികസനത്തിന് ഒരു കുറവും വരുത്തിയിട്ടില്ലെന്നും പറഞ്ഞു.

കേരളത്തിന്റെ തനത് വരുമാനം കൊണ്ടാണ് പിടിച്ചു നിന്നത്. കേരളത്തിന്റെ കടം താങ്ങാവുന്ന പരിധിയിലാണ്. പൊതുകടം വര്‍ധിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ കടം 4,88,910 കോടി രൂപയാണ്. കടം അധികമായി എടുത്തിരുന്നെങ്കില്‍ 5,92,000 കോടിയില്‍ എത്തുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

SCROLL FOR NEXT