എറണാകുളം: കംബോഡിയൻ സൈബർ സ്കാം റാക്കറ്റ് തകർത്ത് കൊച്ചി സൈബർ പൊലീസ്. യുവഡോക്ടറെ കബിളിപ്പിച്ച് 37 ലക്ഷം രൂപ ഓൺലൈനായി തട്ടിയെടുത്ത പ്രതികൾ അറസ്റ്റിലായി. അരൂർ, മലപ്പുറം സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്. യുവ ഡോക്ടറിന് കംബോഡിയയിൽ നിന്ന് ലഭിച്ച മെസേജുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്.
അരൂർ സ്വദേശി സൂരജ് കൃഷ്ണ (22) പണം അക്കൗണ്ട് വഴി പിൻവലിച്ചെടുത്ത മലപ്പുറം വളാഞ്ചേരി സ്വദേശികളായ ആദിൽ കെ.പി. (22), മുഹമ്മദ് ഫൈസൽ (25) എന്നിവരാണ് കേസിൽ അറസ്റ്റിലായത്. കംബോഡിയ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഈ തട്ടിപ്പിന് പിന്നിൽ. രാജ്യവ്യാപകമായി നടന്നുവരുന്ന ഡിജിറ്റൽ അറസ്റ്റും ട്രേഡിങ് തട്ടിപ്പും ലോൺ ആപ്പും ഉൾപ്പെടെയുള്ള തട്ടിപ്പുകളുടെ കേന്ദ്രമാണ് അറസ്റ്റിലായ സംഘം. ഫ്ലോം പെൻ ആസ്ഥാനമായ ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരുടെ സംഘമാണ് പിടിയിലായത്.
പിടിയിലായവരെ 6303 സൈബർ മാഫിയ സംഘമെന്നാണ് അറിയപ്പെടുന്നത്. യുവ ഡോക്ടറിന് കംബോഡിയയിൽ നിന്നും മെസേജ് അയച്ചിരുന്ന മലയാളിയെ കൃത്യമായി മനസിലാക്കിയ ശേഷമാണ് അറസ്റ്റ്. പ്രതി ഇന്ത്യയിൽ എത്തിയ ഉടൻ പ്രതിയെയും പണം പിൻവലിക്കാൻ സഹായിച്ച കൂട്ടാളികളെയും പിടികൂടുകയായിരുന്നു.