കൊല്ലം: വധശ്രമത്തിന് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി ഒരു വർഷത്തിനുശേഷം പിടിയിൽ. ആലുംകടവ് സൗത്തിൽ തൈശ്ശേരിൽ ഉണ്ണിയെന്ന് വിളിക്കുന്ന മുപ്പത്താറുകാരനായ വിപിനാണ് കരുനാഗപ്പള്ളി പൊലീസിൻ്റെ പിടിയിലായത്.
2025 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. വിപിൻ ഉൾപ്പെടെയുള്ളവർ കഞ്ചാവ് കച്ചവടം നടത്തുന്ന വിവരം എക്സൈസിൽ അറിയിച്ചെന്ന് തെറ്റിദ്ധരിച്ച് ആലുംകടവ് സ്വദേശിയായ മനുവിനെ, പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മനുവിന് പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത പൊലീസ്, കൂട്ടു പ്രതികളായ നാലു പേരെയും അറസ്റ്റ് ചെയ്തു.
കേസിലെ ഒന്നാം പ്രതിയായ വിപിൻ സംഭവത്തിനുശേഷം ഒളിവിൽ പോകുകയായിരുന്നു. അഞ്ചോളം കേസിലെ പ്രതിയാണ് പിടിയിലായ വിപിൻ. പ്രതിയെ കരിയിലക്കുളങ്ങര ഭാഗത്തുനിന്നാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.
കരുനാഗപ്പള്ളി എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ആഷിഖ്, ജയേഷ്, സുരേഷ് , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹാഷിം, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.