KERALA

നാദാപുരത്ത് പൊലീസുകാരനെ പ്രദേശവാസിയും ബന്ധുവും ചേര്‍ന്ന് മര്‍ദിച്ചെന്ന പരാതി; സിസിടിവി ദൃശ്യം പുറത്തുവന്നതോടെ പൊലീസ് വാദം പൊളിഞ്ഞു

എസ്എച്ച്ഒ ബൈജു, നാദാപുരം സ്റ്റേഷനിലെ ഓഫീസ് മുറിയില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് നാദാപുരത്ത് ഒരു കേസിന്റെ ഭാഗമായി എത്തിയ പൊലീസുകാരനെ പ്രദേശവാസിയും ബന്ധുവും ചേര്‍ന്ന് മര്‍ദിച്ചുവെന്ന പരാതിയില്‍ വഴിത്തിരിവ്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പൊലീസിന്റെ വാദങ്ങള്‍ പൊളിഞ്ഞത്.

2024 ഫെബ്രുവരി 27 ന് നാദാപുരം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ്, പൊലീസിന്റെ വാദങ്ങള്‍ പൊളിയുന്ന തരത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. വയനാട് തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നാദാപുരം സ്വദേശി സുബൈറിനെ കസ്റ്റഡിയിലെടുക്കാന്‍ വന്ന സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിജു, ജയചന്ദ്രന്‍ എന്നിവരെ, സുബൈറും ബന്ധു അല്‍ത്താഫും മര്‍ദിച്ച് രക്ഷപെട്ടുവെന്നായിരുന്നു കേസ്.

തൊണ്ടര്‍നാട് എസ്എച്ച്ഒ ബൈജു ഉള്‍പ്പടെ ഏഴ് പേര്‍ സംഭവത്തിന് ദൃക്‌സാക്ഷികളാണെന്നും മൊഴി നല്‍കി. എന്നാല്‍ സംഭവം നടന്നുവെന്ന് പറയുന്ന സമയം തൊണ്ടര്‍നാട് എസ്എച്ച്ഒ ബൈജു, നാദാപുരം സ്റ്റേഷനിലെ ഓഫീസ് മുറിയില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കേസില്‍ സാക്ഷി പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥരും, ഈ സമയം സ്റ്റേഷന്‍ പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. തനിക്കെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന് സുബൈര്‍ പറഞ്ഞു.

പൊലീസിന്റെ തെറ്റായ നിലപാടുകള്‍ ചോദ്യം ചെയ്തതിന്റെ പേരിലാണ്, തന്നെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചതെന്നും, ഇതിനായി ഗൂഢാലോചന നടന്നുവെന്നും സുബൈര്‍ ആരോപിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്നും, സംഭവത്തില്‍ നീതി നേടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സുബൈര്‍ പറഞ്ഞു.

SCROLL FOR NEXT