Source: Social Media
KERALA

ഭവന സന്ദർശനത്തിന് കോൺഗ്രസും; ഫെബ്രുവരി 20 മുതൽ 28 വരെ വീട് കയറി പ്രചാരണം, നിർദേശം നൽകി കെപിസിസി

ശബരിമലയിലെ സ്വർണ്ണക്കൊള്ളയിലേയും ആഗോള അയ്യപ്പ സംഗമത്തിൻ്റെയും മറവിൽ വൻ അഴിമതി നടത്തിയവരെയും സർക്കാർ സംരക്ഷിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 20 മുതൽ 28 വരെ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബൂത്ത് തലത്തിൽ ഭവന സന്ദർശനം നടത്താൻ കെ പി സി സി നേതൃയോഗം തീരുമാനിച്ചു.നേതാക്കൾ അവരവരുടെ പ്രദേശങ്ങളിൽ ഭവന സന്ദർശനത്തിന് നേതൃത്വം നൽകും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരായ ലഘുലേഖ ഭവന സന്ദർശന വേളയിൽ വിതരണം ചെയ്യും. തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. യുഡിഎഫിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങളും യോഗം ചർച്ച ചെയ്തു.

ശബരിമലയിലെ സ്വർണ്ണക്കൊള്ളയിലേയും ആഗോള അയ്യപ്പ സംഗമത്തിൻ്റെയും മറവിൽ വൻ അഴിമതി നടത്തിയവരെയും സർക്കാർ സംരക്ഷിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. അയ്യപ്പ സംഗമ നടത്തിപ്പുമായി ബന്ധപ്പെട്ട് പണാപഹരണത്തിന് വൻ ഗൂഢാലോചന നടത്തുകയും കൃത്രിമ രേഖ ചമക്കുകയും ചെയ്തു. ഇതിന് നേതൃത്വം നൽകിയവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. സി പി എം ക്രിമിനലുകൾക്ക് ഒരു നിയമവും സാധാരണ ജനങ്ങൾക്ക് മറ്റൊരു നിയമവുമാണ്. നിയമ സംവിധാനത്തെ വെല്ലുവിളിച്ച് അരാജകത്വത്തിലേക്കാണ് എൽഡി എഫ് സർക്കാർ കേരളത്തെ നയിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.

കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി , എഐസിസി നിരീക്ഷകരായ സച്ചിൻ പൈലറ്റ്, കെ ജെ ജോർജ്, കനയ്യ കുമാർ,യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമാരായ പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡൻ്റുമാർ, കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, എംപിമാർ, എംഎൽഎ മാർതുടങ്ങിയവരും പങ്കെടുത്തു.

SCROLL FOR NEXT