KERALA

"അവരാണ് അതിന് ഏറ്റവും യോഗ്യർ, അമ്മയ്ക്കും മകനും നന്ദി"; പുതിയ കഥാസമാഹാരമായ ഹീനയാനത്തിന്റെ പ്രകാശനം നിർവഹിച്ചതായി കെ.എസ്. രതീഷ്

ഭിന്നശേഷിക്കാരായ മക്കളെ പൊന്നുപോലെ കരുതുന്ന അമ്മമാർക്കാണ് ഹീനയാനം സമർപ്പിച്ചിട്ടുള്ളതെന്നും അ​ദ്ദേഹം ഫേസബുക്ക് കുറിപ്പിൽ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: തൻ്റെ പുതിയ കഥാസമാഹാരം ഹീനയാനത്തിന്റെ പ്രകാശനം നിർവഹിച്ചതായി കെ.എസ്. രതീഷ്. കഥയിലെ പ്രധാന കഥാപത്രങ്ങളെ സൃഷ്ടിക്കാൻ സഹായിച്ച സതിച്ചേച്ചിയും അവരുടെ ഭിന്നശേഷിക്കാരനായ മകനുമാണ് പുസ്തകം പ്രകാശനം ചെയ്തത്. മാതൃഭൂമി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയത്. കെ.എസ്. രതീഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സന്തോഷം പങ്കുവച്ചത്. ഭിന്നശേഷിക്കാരായ മക്കളെ പൊന്നുപോലെ കരുതുന്ന അമ്മമാർക്കാണ് ഹീനയാനം സമർപ്പിച്ചിട്ടുള്ളതെന്നും അ​ദ്ദേഹം ഫേസബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കണിയും കൈനീട്ടവും വിഷുക്കാലവും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല, സതിച്ചേച്ചിയുടെയും ഭിന്നശേഷിക്കാരനായ മകൻ ശ്രീജിത്തിന്റെയും ജീവിതത്തിൽ ഒരു പുസ്തക പ്രകാശനമുണ്ടാകുമോ എനിക്കറിയില്ല. മാതൃഭൂമി ബുക്സ് ഇറക്കിയ പുതിയ കഥാസമാഹാരം ഹീനയാനം അവർ പ്രകാശനം ചെയ്യുന്നു.

ശുചീകരണ തൊഴിലാളി തടവുകാരൻ കിണറുവെട്ടി ഇങ്ങനെ മുൻ പ്രകാശനങ്ങൾ കണ്ട് ഇവന് പ്രാന്തുണ്ടോ എന്നു ചോദിച്ചവർ ഇതിലും മറ്റൊന്നും കാണില്ല. എനിക്ക് നല്ല പ്രാന്തുണ്ട് ആ പ്രാന്തിൽ ഞാൻ അഭിമാനിക്കുന്നു. ഹീനയാനം എന്ന കഥയിൽ ഗൗതമനെയും അമ്മയെയും സൃഷ്ടിക്കാൻ സതിച്ചേച്ചിയേയും മകനെയുമാണ് ഞാൻ നിരീക്ഷിച്ചത്. അതുകൊണ്ട് അവരാണ് പ്രകാശനത്തിന് ഏറ്റവും യോഗ്യരെന്ന് എനിക്ക് തോന്നുന്നു.

വലിയ എഴുത്തുകാരും സാംസ്കാരിക പ്രതിഭകളും വന്നാൽ കടുകട്ടി വാക്കുകളിലും അവരുടെ പഠനങ്ങളിലും എന്തൊക്കെയോ പറഞ്ഞേക്കാം. പക്ഷെ ജീവിതത്തിൽ ഇന്നുവരെ പുസ്തക പ്രകാശനം കാണാത്ത സതിച്ചേച്ചിയോട് ചടങ്ങിനെപ്പറ്റി ചോദിച്ചാൽ സത്യമുള്ള രണ്ടുവരിയിൽ തീർക്കും. "എന്തരാണെന്നൊന്നും അറിഞ്ഞൂടാ. നമ്മളെ വിജയമ്മച്ചേച്ചിയുടെ മോൻ കരിമൻ സാറും പെണ്ണും മക്കളും രാവിലെ വന്ന്. എന്റെ കൊച്ചിന് ഒരു പൊതി കൊടുത്ത്. തൊറന്ന് നോക്കിയപ്പ ഒരു ബുക്ക്. കൊച്ചിന് കൈനീട്ടവും കൊടുത്തിട്ട് അവര് പോയി..." അമ്മയ്ക്കും മകനും നന്ദി. ഇതിൽ നിങ്ങൾക്ക് സന്തോഷം തോന്നിയാൽ പങ്കുവയ്ക്കുക. പുസ്തകം വാങ്ങിക്കുക വായിക്കുക.

SCROLL FOR NEXT