തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. ഏപ്രിൽ 15 മുതൽ 19 വരെ ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചൂട് കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ്, കോട്ടയത്ത് 38 39 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരാമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാനിടയുണ്ട്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കടുത്ത ചൂട് മനുഷ്യരിൽ എന്ന പോലെ മറ്റ് ജീവജാലങ്ങളിലും അപകടകാരികളാണ്. ചൂട് കാലത്ത് മനുഷ്യർ നേരിടുന്ന പ്രധാന പ്രശ്നം നിർജലീകരണമാണ്. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് കുടിവെള്ളം മതിയായ അളവിൽ കുടിക്കാനും, നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കാനും പ്രത്യേക ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് അപകടമാണ്. അതിനാൽ പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.