തിരുവനന്തപുരം: സംസ്ഥാനത്ത് 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം തുടരും. വൈകീട്ട് ആറ് മണി മുതലുള്ള സമയങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണം സാധ്യമാകുന്നതുപോലെ ഉപഭോക്താക്കളെ അറിയിക്കും. പരിധിക്ക് മുകളിൽ വൈദ്യുതി ഉപയോഗമുണ്ടായാലുള്ള പ്രതിസന്ധി ഒഴിവാക്കാനാണ് ക്രമീകരണം എന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതോടെ സംസ്ഥാന വ്യാപകമായി പല സമയങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
മുൻകൂട്ടി അറിയിക്കാതെയുള്ള നിയന്ത്രണം രാത്രി സമയങ്ങളിൽ ജനങ്ങളെ വലയ്ക്കുകയാണ്. സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ആണെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. എന്നാൽ വൈദ്യുതി ഉപഭോഗം പരിധിവിട്ടാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്തുള്ള ക്രമീകരണം എന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പ്രാദേശികമായി ഓരോ മേഖലകളിലാണ് പല സമയങ്ങളിലായി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഓവർലോഡ് ആകുന്ന സമയം മുൻകൂട്ടി കാണാൻ കഴിയില്ലെങ്കിലും സാധ്യമാകുന്ന നേരങ്ങളിൽ ഉപഭോക്താക്കൾക്ക് സന്ദേശം നൽകാനാണ് തീരുമാനം. പീക്ക് ലോഡ് മാനേജ്മെന്റ് എന്ന പേരിലാണ് സന്ദേശം അയക്കുക.
അതേസമയം വൈദ്യുതി നിയന്ത്രണത്തിൽ സർക്കാരിനെ പരിഹസിച്ച് കെ മുരളീധരൻ രംഗത്തെത്തി. "പുറത്ത് ഇറങ്ങിയാൽ ചൂട് സഹിക്കാൻ പറ്റില്ല, അകത്ത് കയറിയാൽ പവർകട്ട്, അകത്തും പുറത്തും പാമ്പും" എന്നായിരുന്നു പരിഹാസം. വൈദ്യുതി ബോർഡ് ചതിയൻ ചന്തുവായി മാറിയെന്ന് വെള്ളാപ്പള്ളി നടേശനും പരിഹസിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്ന് 250 മെഗാ വാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് അനുമതി നൽകിയിട്ടുണ്ട്. വൈകാതെ വേനൽ മഴ ലഭിച്ചില്ലെങ്കിൽ ഈ അധിക വൈദ്യുതി കൊണ്ട് പ്രതിസന്ധി തീരില്ല എന്ന സ്ഥിതിയാണ്.