ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാൻ്റെ വാഹനം ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. വാഹനമോടിച്ചത് റെജി ചെറിയാൻ അല്ലെന്നും, ആ സമയത്ത് റെജി ചെറിയാൻ പിൻസീറ്റിലായിരുന്നു എന്നും നെടുമുടി പൊലീസ് കണ്ടെത്തി.
അപകടത്തിന് ഇടയാക്കുന്ന വിധത്തിൽ വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ കേസെടുക്കുെമന്ന് പൊലീസ് അറിയിച്ചു. പൊലീസ് എത്തുംവരെ റെജി ചെറിയാൻ സംഭവ സ്ഥലത്തുണ്ടായിരുന്നു. പരിക്കേറ്റ യുവാവിൻ്റെ മൊഴിയെടുക്കുമെന്നും പരിക്കേറ്റ സുനീഷിന് ഇപ്പോഴും ബോധം തെളിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എസി റോഡില്‍ ചമ്പക്കുളത്തുവച്ചായിരുന്നു അപകടമുണ്ടായത്. ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന സുനീഷിൻ്റെ ബൈക്കും, ചമ്പക്കുളം ജലമേള കഴിഞ്ഞ് വരികയായിരുന്ന റെജി ചെറിയാൻ്റെ ഔദ്യോഗിക വാഹനവും കൂട്ടിയിടിക്കുകയായിരുന്നു.