കൊച്ചി: സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിലെ ഭൂമി വാസയോഗ്യമാക്കി കിട്ടാനുള്ള നെട്ടോട്ടത്തിലാണ് മൂലമ്പിള്ളിക്കാർ. കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളിൽ ഏറേയും ദുരിതത്തിലാണ്. പ്രഖ്യാപനം നടന്ന് 18 വർഷമായിട്ടും, സർക്കാർ അനുവദിച്ച ഭൂരിഭാഗം ഭൂമിയും ചതുപ്പ് നിലമായി തുടരുകയാണ്. വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്മെൻ്റ് ടെർമിനൽ യാഥാർഥ്യമാക്കുന്നതിന് വേണ്ടി 316 കുടുംബങ്ങളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിച്ചിട്ട് 18 വർഷം പിന്നിടുന്നു. ഒന്നര പതിറ്റാണ്ടിലേറെയായി ദുരിതങ്ങൾ പേറിയാണ് മൂലമ്പിള്ളിക്കാർ ജീവിക്കുന്നത്.
കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിക്ക് പകരം ഭൂമി അനുവദിച്ചെങ്കിലും, വീടുവയ്ക്കാൻ കഴിയാതെ പ്രതിസന്ധിയിൽ തുടരുകയാണ്. ഒട്ടേറെ സമരങ്ങൾ നടത്തി നേടിയെടുത്ത പുനരധിവാസ ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കാതെ നാൽപതോളം പേർ ഇതിനോടകം മരിച്ചു.
ഭൂരിഭാഗം പേർക്കും സർക്കാർ അനുവദിച്ച ഭൂമി ചതുപ്പ് നിലമായിരുന്നു. ഇത് ബലപ്പെടുത്താൻ പലതവണ സർക്കാരിനോട് അഭ്യർഥിച്ചെങ്കിലും മുഖം തിരിക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. മാറി മാറി വന്ന സർക്കാരുകളും ജില്ലാ ഭരണകൂടവും പദ്ധതി മേൽനോട്ടത്തിൽ വീഴ്ച്ച വരുത്തിയെന്നാണ് നാട്ടുകാരുടെ പരാതി. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിലെ അർഹതപ്പെട്ട ഒരാൾക്ക് ജോലി നൽകുമെന്ന വാഗ്ദാനവും എങ്ങും എത്തിയിട്ടില്ല.