വയനാട്: മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട താമരശ്ശേരി ചുരത്തിൽ രണ്ടാം ദിവസം പിന്നിടുമ്പോഴും ഗതാഗത നീക്കത്തിനുള്ള നടപടികൾ വൈകുന്നതായി പരാതി. മണ്ണിടിച്ചിൽ ഉണ്ടായി ചുരം സ്തംഭിച്ചിട്ട് രണ്ടു ദിവസം പിന്നിടുമ്പോഴും കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് നടപടികൾ എടുത്തില്ലെന്നാണ് ആക്ഷേപം. കോഴിക്കോട് ജില്ലാ കലക്ടറും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പ്രദേശത്ത് തുടർച്ചയായി ശക്തമായ മഴപെയ്യുന്നതിനാൽ റോഡിലേക്ക് മണ്ണും കല്ലും വീഴുന്നത് ഏറെ ആശങ്കയാണ് ഉണ്ടാക്കുന്നത്. നിലവിൽ വയനാട്ടിലെ ഉദ്യോഗസ്ഥർ മാത്രമാണ് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത്. ചുരം അടച്ചത്തോടെ യാത്രാ ദുരിതവും രൂക്ഷമാണ്. ഇടിഞ്ഞ ഭാഗത്ത് ഗാബിയോൺ ഭിത്തി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കി ഗതാഗതം പുനസ്ഥാപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
വയനാട് ചുരം വ്യൂ പോയിന്റിലാണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തത്. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയിൽ താഴേക്ക് പതിച്ചത്. ഏകദേശം 30 മീറ്ററോളം ഉയരത്തിൽ നിന്നാണ് പാറയും മണ്ണും മരങ്ങളും റോഡിലേക്ക് പതിച്ചത്. റോഡിൽ അടിഞ്ഞ പാറകൾ കംപ്രസർ, ഹിറ്റാച്ചി ബ്രെക്കർ ഉപയോഗിച്ച് കഷ്ണങ്ങളാക്കിയാണ് റോഡിൽ നിന്നും നീക്കം ചെയ്തത്.
പ്രദേശത്ത് ജിയോളജി-മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയിരുന്നു. ഇനിയും മണ്ണിടിച്ചിൽ ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്നാണ് പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥർ അറിയിച്ചത്. മണ്ണിടിച്ചിൽ തടയാനുള്ള മാർഗങ്ങൾ കണ്ടെത്താൻ വിദഗ്ധ സമിതി പ്രദേശം സന്ദർശിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. പിന്നാലെ ബുധനാഴ്ച രാത്രിയോടെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചിരുന്നു. എന്നാൽ കാലാവസ്ഥ മോശമായത്തോടെ ചുരത്തിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം പൂർണമായും നിർത്തിവച്ചു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയാണ് അറിയിച്ചത്. മണ്ണിടിയുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഗതാഗത നിരോധനം പിൻവലിക്കൂവെന്നും ജില്ലാ കളക്ടറുടെ അറിയിപ്പുണ്ട്. ചുരത്തിലൂടെ പോകുന്ന വാഹനങ്ങളിൽ കല്ലും മറ്റും പതിച്ച് അപകടമുണ്ടാകാവുന്ന സാഹചര്യം പരിഗണിച്ചാണ് ചുരത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയത്.
അതേസമയം, താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ ജില്ലാ കളക്ടറോട് പ്രിയങ്ക ഗാന്ധി എംപി വിവരങ്ങൾ തേടിയിട്ടുണ്ട്. സാധ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അതിവേഗം പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായും എംപിയെ അറിയിച്ചു.