തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ ആൻറണി രാജുവിന്റെ അപ്പീൽ ഹൈക്കോടതി തള്ളിയതോടെ, ആൻ്റണി രാജു പ്രതിനിധീകരിച്ചിരുന്ന തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി ആരെന്നതിൽ ആശയക്കുഴപ്പം തുടരുന്നു. സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിൽ നിന്ന് പാർട്ടി ഏറ്റെടുക്കണമെന്ന് തിരുവനന്തപുരം സിപിഐഎം ജില്ലാ ഘടകം ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാൻ ജനാധിപത്യ കേരള കോൺഗ്രസ് തയ്യാറല്ല. സ്ഥാനാർഥി നിർണയ ചർച്ചകളുമായി ബന്ധപ്പെട്ട് ആൻറണി രാജുവുമായി സിപിഐഎം നേതാക്കൾ ഇന്ന് കൂടിക്കാഴ്ച നടത്തും.
തൊണ്ടിമുതൽ തിരിമറിക്കേസിലെ ഹൈക്കോടതി വിധി മുൻ മന്ത്രി ആൻ്റണി രാജുവിന് വലിയ തിരിച്ചടിയായിരുന്നു. കേസിൽ ആൻ്റണി രാജുവിനെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആൻ്റണി രാജു കോടതിയെ സമീപിച്ചത്. എന്നാൽ ശിക്ഷ മരവിപ്പിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതി വിധി വന്നതോടെ ആൻ്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല എന്നതും ഉറപ്പായി.
മയക്കുമരുന്ന് കേസില്‍ പ്രതിയായ ഒസ്‌ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ കോടതിയിലെ ക്ലാര്‍ക്കിനെ സ്വാധീനിച്ച് തൊണ്ടി മുതല്‍ മോഷ്ടിക്കുകയും അളവില്‍ വ്യത്യാസം വരുത്തുകയും ചെയ്തുവെന്നണ് കേസ്. 1994 ഓക്ടോബര്‍ അഞ്ചിനാണ് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെ മൂന്നാം പ്രതിയാക്കി ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം.