KERALA

എല്‍ഡിഎഫിലെ എല്ലാ കക്ഷികളും സംതൃപ്തര്‍; സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ല: ടി.പി. രാമകൃഷ്ണന്‍

കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ തന്നെയാണ് തുടരുന്നത്. അവര്‍ ഉറച്ച് മുന്നണിക്കൊപ്പം തന്നെയുണ്ടാകുമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എല്‍ഡിഎഫിലെ എല്ലാ പാര്‍ട്ടികളും സംതൃപ്തിയോടെയാണ് ഉള്ളതെന്ന് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. തീയതി പ്രഖ്യാപിക്കുന്ന മുറയ്ക്ക് സ്ഥാനാര്‍ഥി പട്ടിക ഓരോ പാര്‍ട്ടികളും പ്രത്യേകം പ്രഖ്യാപിക്കുമെന്നും ചര്‍ച്ച തുടരുകയാണെന്നും വലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ തന്നെയാണ് തുടരുന്നത്. അവര്‍ ഉറച്ച് മുന്നണിക്കൊപ്പം തന്നെയുണ്ടാകുമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കള്‍ പൂര്‍ത്തിയായി വരികയാണ്. എല്‍ഡിഎഫ് കേരളത്തില്‍ മൂന്ന് ബഹുജന റാലി നടത്തും. മാര്‍ച്ച് ആറിന് കോഴിക്കോട് വച്ചായിരിക്കും തുടക്കം. ഏഴിന് മറൈന്‍ ഡ്രൈവിലും എട്ടിന് തിരുവനന്തപുരത്തുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. പേരാമ്പ്രയിലും മറ്റു സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനൊപ്പം തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകും. ഒരു സീറ്റില്‍ മാത്രമായി പ്രഖ്യാപനം നടത്താന്‍ കഴിയില്ലല്ലോ. കാത്തിരുന്ന് കാണാമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

ഗൃഹ സന്ദര്‍ശന പരിപാടിയില്‍ ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആന്റണി രാജുവിന്റെ കേസിന്റെ ഫലം എന്താണെന്ന് നോക്കിയതിന് ശേഷമായിരിക്കും തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സംബന്ധിച്ചുള്ള തീരുമാനമുണ്ടാവുകയെന്നും പ്രകടനപത്രിക തയ്യാറാക്കാന്‍ തോമസ് ഐസക്ക് അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചു.

ജി. സുധാകരന്‍ മെമ്പര്‍ഷിപ്പ് പുതുക്കാത്തത് സംബന്ധിച്ചും ടി.പി. രാമകൃഷ്ണന്‍ പ്രതികരിച്ചു. ഒരാള്‍ക്ക് മെമ്പര്‍ഷിപ്പ് പുതുക്കാനും പുതുക്കാതിരിക്കാന്‍ അവകാശമുണ്ട്. മെമ്പര്‍ഷിപ്പ് പുതുക്കല്‍ നടപടികള്‍ അവസാനിച്ചിട്ടില്ല. പാര്‍ട്ടി സെക്രട്ടറിയെ നിങ്ങള്‍ എല്ലാ ദിവസവും കാണുന്നതല്ലേ. അദ്ദേഹം തന്നെ വിശദീകരിക്കും. ഒരാളെയും താഴ്ത്തി കാണിക്കുന്ന സമീപനം പാര്‍ട്ടിക്കില്ല. ആ സമീപനമാണ് എം വി ഗോവിന്ദനും. സുധാകരന് പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നിന്ന് മാറി നില്‍ക്കാം. പാര്‍ട്ടി അനുഭാവത്തില്‍ തുടരാം. അങ്ങനെ തുടരുന്നവര്‍ ഏറെയുണ്ട്. ഈ വിഷയം എല്‍ഡിഎഫിനെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT