KERALA

ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിയതിനെക്കുറിച്ച് അറിഞ്ഞത് വാര്‍ത്തകളിലൂടെ; മാറ്റം മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍: ടി.പി. രാമകൃഷ്ണന്‍

വിദേശ മദ്യ ചട്ടത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിയ സര്‍ക്കാര്‍ തീരുമാനം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ. വാര്‍ത്ത താന്‍ അറിഞ്ഞത് പത്ര വാര്‍ത്തകളിലൂടെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍.

സാധാരണ നിലയില്‍ മാറ്റം വരുത്തുന്നതില്‍ തെറ്റില്ല. ബാര്‍ സംഘടന ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലല്ല, മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. നിരവധി ആവശ്യങ്ങള്‍ ബാര്‍ സംഘടനകള്‍ ഉന്നയിക്കുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടാന്‍ തീരുമാനിച്ചത്. രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചത്. നേരത്തെ 11 മണി മുതല്‍ രാത്രി 11 മണി വരെയായിരുന്നു ബാറുകളുടെ പ്രവര്‍ത്തന സമയം.

വിദേശ മദ്യ ചട്ടത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. എംഐസിഇ ടൂറിസം ഉള്ള ബാറുകള്‍ക്ക് പുലര്‍ച്ചെ മൂന്നു വരെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഇതിനായി അധികം ഫീസ് നല്‍കേണ്ടിവരും. വാര്‍ഷിക ലൈസന്‍സ് ഫീസ് അഞ്ച് ലക്ഷമാണ് അധികമായി നല്‍കേണ്ടത്.

അതേസമയം ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയതില്‍ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ രംഗത്തെത്തിയിരുന്നു. മദ്യത്തില്‍ മുക്കിക്കൊല്ലുന്ന നടപടിയാണ് സര്‍ക്കാരിന്റേത് എന്നും തീരുമാനം പുതുതലമുറയെ നശിപ്പിക്കുമെന്നും ബിജു ഉമ്മന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് സ്വീകരിച്ച നടപടി സംശയാസ്പദമാണ്. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം. സഭ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും ബിജു ഉമ്മന്‍ പറഞ്ഞു.

SCROLL FOR NEXT