വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ രണ്ടുതവണ ഭരണം മാറിമറിഞ്ഞ പഞ്ചായത്താണ് കോട്ടയത്തെ കിടങ്ങൂര്‍. ആദ്യ രണ്ടര വര്‍ഷത്തെ എല്‍ഡിഎഫ് ഭരണസമിതിയെ താഴെയിറക്കി യുഡിഎഫ് അധികാരത്തിലെത്തിയത് ബിജെപിയുടെ പരസ്യ പിന്തുണയിലാണ്. പഞ്ചായത്തില്‍ വീണ്ടും ഇടതുഭരണം വന്നപ്പോള്‍ ഒരു ബിജെപി അംഗം പിന്തുണച്ചു എന്നതും ശ്രദ്ധേയം.
ഇത്തവണ പഞ്ചായത്ത് ഭരണം ഒറ്റയ്ക്ക് നേടാമെന്ന പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. കേരള കോണ്‍ഗ്രസുകളുടെ തട്ടകമായ, പാലായ്ക്ക് സമീപമുള്ള കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത്. യുഡിഎഫിന്റെ ഉരുക്കുകോട്ട, പക്ഷേ കഴിഞ്ഞ തവണ ഐക്യ ജനാധിപത്യ മുന്നണിക്ക് ഇവിടെ കാലിടറി.
പതിനഞ്ച് വാര്‍ഡുകളില്‍ യുഡിഎഫിന് ലഭിച്ചത് മൂന്നെണ്ണം മാത്രം. അതാകട്ടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും. 2015ല്‍ നാല് അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ് പൂജ്യത്തിലേക്ക് ചുരുങ്ങി. യുഡിഎഫിന്റെ തകര്‍ച്ചക്ക് കാരണം കേരള കോണ്‍ഗ്രസ് മാണി വിഭാഗം വിട്ടുപോയതാണെന്ന ഉത്തമ ബോധ്യമുണ്ട് മുന്നണിക്ക്.
പതിനഞ്ചില്‍ ഏഴുസീറ്റുകളില്‍ ജയിച്ച എല്‍ഡിഎഫ് പഞ്ചായത്ത് ഭരണം നേടി. എന്നാല്‍ ധാരണ പ്രകാരം രണ്ടരവര്‍ഷത്തിന് ശേഷം കേരള കോണ്‍ഗ്രസ് എം പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പിന്നീട് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ യുഡിഎഫ്, അഞ്ച് അംഗങ്ങളുണ്ടായിരുന്ന ബിജെപിയുമായി ധാരണയിലെത്തി. പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ് ജോസഫിന്, വൈ. പ്രസിഡന്റ് ബിജെപിയും. മുന്നണിക്കോ പാര്‍ട്ടിക്കോ അല്ല, വ്യക്തിപരമായ പിന്തുണയെന്നാണ് അന്നും ഇന്നും ബിജെപിയുടെ വിശദീകരണം.
കൂട്ടുകെട്ട് വിവാദമായതോടെ കേരള കോണ്‍ഗ്രസ് ജോസഫും, ബിജെപിയും നടപടിയെടുത്തു. പിന്നീട് എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പില്‍ ഒരു ബിജെപി അംഗത്തിന്റെ പിന്തുണ ലഭിച്ചെന്നതും ശ്രദ്ധേയമാണ്. യുഡിഎഫ് ഇത് രാഷ്ട്രീയ ആയുധമാക്കിയെങ്കിലും കൂട്ടുകെട്ട്, സിപിഐഎം നിഷേധിച്ചു.
നിലവില്‍ ഏഴുസീറ്റുകളുള്ള എല്‍ഡിഎഫ്, അടുത്ത തവണ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയുമെന്ന് കണക്കുകൂട്ടുന്നു. മാണി വിഭാഗം പോയെങ്കിലും അധികാരത്തിലെത്താമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. അഞ്ചില്‍ നിന്ന് ഏഴിലേക്കെത്താനുറച്ച് വാര്‍ഡ് തലത്തില്‍ ബിജെപിയും ശക്തമായ പ്രചാരണത്തിലാണ്. മൂന്നുമുന്നണികള്‍ക്കും വേരോട്ടമുള്ള കിടങ്ങൂരിന്റെ മണ്ണില്‍ ഇത്തവണ തീ പാറുമെന്നുറപ്പ്.