കോട്ടയം: പാലാ നഗരസഭയിലെ പുളിക്കക്കണ്ടം കുടുംബത്തിൻ്റെ ഭരണം നിലംപതിച്ചു. യുഡിഎഫ് ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സണാണ് പുറത്തായത്.
ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവരാണ് വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയത്. റിയ ചീരാംകുഴി, സെബാസ്റ്റ്യൻ പനക്കൽ എന്നീ കോൺഗ്രസ് അംഗങ്ങൾ ഹാജരായില്ല. കേരള കോൺഗ്രസിൻ്റെ മൂന്ന് അംഗങ്ങളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി എന്നിവരും മാണി.സി. കാപ്പന്‍റെ പാർട്ടിയായ കെഡിപിയിലെ പ്രിൻസി സണ്ണിയും ഹാജരായിരുന്നില്ല.
പാലാ നഗരസഭയിൽ 26 അംഗങ്ങളാണുള്ളത്. 14 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാൻ വേണ്ടത്. എൽഡിഎഫിന് 12 അംഗങ്ങളുണ്ട്. യുഡിഎഫിന് നിലവിൽ 14 അംഗങ്ങളുടെ പിന്തുണയുണ്ട്. കോൺഗ്രസ്- 6 കേരളാ കോൺഗ്രസ്- 3 സ്വതന്ത്ര മുന്നണി- 3 കെ.ഡി.പി.- 1, സ്വതന്ത്രയായി വിജയിച്ച മായാ രാഹുലിൻ്റെ പിന്തുണയും കൂടി ഉൾപ്പെടുന്നതാണ് 14 അംഗങ്ങൾ.