KERALA

"ഉമർ ഫൈസി സിപിഐഎം ചട്ടുകം"; രൂക്ഷ വിമർശനവുമായി സമസ്ത മുസ്ലിം ലീഗ് പക്ഷം

സിപിഐഎം സെമിനാറിന് ബദലായി സെപ്തംബർ 11 ന് മലപ്പുറത്ത് സെമിനാർ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: മലപ്പുറത്ത് സിപിഐഎം സംഘടിപ്പിച്ച വഖഫ് സെമിനാറിൽ പങ്കെടുത്തതിന് പിന്നാലെ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ സമസ്തയിലെ ലീഗ് അനുകൂല വിഭാഗം രംഗത്ത്. സമസ്ത മുശാവറ അംഗമായ ഉമർ ഫൈസി മുക്കത്തിനെതിരെ, നടപടി ആവശ്യപ്പെട്ട് നിലപാട് കടുപ്പിക്കുകയാണ് സമസ്തയിലെ പോഷക സംഘടനകളും യൂത്ത് ലീഗും. സിപിഐഎം സെമിനാറിന് ബദലായി സെപ്തംബർ 11 ന് മലപ്പുറത്ത് സെമിനാർ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട് .

വഖഫ് വിഷയവുമായി ബന്ധപ്പെട്ട് സിപിഐഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറിൽ, വഖഫ് ബോർഡ് അംഗവും സമസ്ത സെക്രട്ടറിയുമായ ഉമർ ഫൈസി മുക്കം പങ്കെടുത്തതിനെതിരെ, സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിന്റെ പ്രതിഷേധം പരസ്യ പോരിലേക്ക് കടക്കുകയാണ്. കേന്ദ്ര നിയമഭേദഗതി പ്രകാരം വഖഫ് ബോർഡിൽ അമുസ്ലിംങ്ങളെ നിയമിക്കാൻ എൽഡിഎഫ് ശ്രമിച്ചിരുന്നില്ലെന്നും, എന്നാൽ യുഡിഎഫ് ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നും ഉമർ ഫൈസി പ്രസംഗിച്ചതാണ് സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിന്റെ എതിർപ്പിന് കാരണം.

സമസ്ത സെക്രട്ടറിയായ ഉമർ ഫെെസിക്കെതിരെ നടപടിയെടുക്കണമെന്നാണ് സമസ്തയിലെ പോഷക സംഘടനകൾ ആവശ്യപ്പെട്ടത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നു. ഇപ്പോൾ സിപിഐഎം സെമിനാറിനും ഉമർ ഫൈസി മുക്കത്തിനും മറുപടി നൽകാൻ ബദൽ സെമിനാർ നടത്തുമെന്ന് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം വ്യക്തമാക്കി. സെപ്തംബർ 11 ന് മലപ്പുറത്ത് നടക്കുന്ന സെമിനാർ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് നാസർ ഫൈസി കൂടത്തായ് പറഞ്ഞു.

ഉമർ ഫൈസി മുക്കം സിപിഐഎമ്മിന്റെ ചട്ടുകമായി മാറിയെന്നും, വിഷയത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും നാസർ ഫൈസി കൂടത്തായി ആരോപിച്ചു.എന്നാൽ വഖഫ് വിഷയത്തിൽ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഉമർ ഫൈസി മുക്കം. തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉമർ ഫൈസി മുക്കവുമായി, ലീഗ് അനുകൂലികൾ പരസ്യപോര് പ്രഖ്യാപിച്ചതോടെ വഖഫ് ബോർഡ് വിഷയത്തിലെ ഭിന്നത കൂടുതൽ രൂക്ഷമാവുകയാണ്.

SCROLL FOR NEXT