തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ നയിക്കുന്നതാണ് യുഡിഎഫിന് ഗുണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കൂടുതൽ സീറ്റുകൾ ഉറപ്പിക്കാനാകുമെന്ന് പരിഹാസം. തിരുവനന്തപുരം കോർപറേഷനിൽ സിപിഐഎം-ബിജെപി വോട്ട് കച്ചവടമെന്നും കെ. മുരളീധരൻ ആരോപിച്ചു. അതിനിടയിൽ പോലും നല്ല രീതിയിൽ വോട്ട് സമാഹരിക്കാൻ യുഡിഎഫിന് കഴിഞ്ഞുവെന്നും മുരളീധരൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപേ യുഡിഎഫിൽ തർക്കമെന്ന എം.വി. ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരിച്ച മുരളീധരൻ ഗോവിന്ദൻ മാഷ് ഇടയ്ക്ക് ചില തമാശകൾ പറയുമെന്ന് പറഞ്ഞു. യുഡിഎഫിൽ ഒരു തർക്കവുമില്ല, ഘടകകക്ഷികളുമായി യാതൊരു വിധ പ്രശ്നവുമില്ലെന്നും മുരളീധരൻ പറഞ്ഞു.
വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശത്തിൽ ഒരിക്കലും പറയാൻ പാടില്ലാത്തതെന്ന് മുരളീധരൻ പറഞ്ഞു. മാധ്യമപ്രവർത്തകന്റെ പേര് നോക്കി പറഞ്ഞതാവും. ഇത്ര നല്ല ബന്ധം ഉണ്ടായിട്ട് മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് തിരുത്തിപ്പിക്കാൻ സാധിക്കുന്നില്ല. തിരുത്തേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ഉണ്ട്. വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശം തെറ്റാണ്. ശക്തമായി എതിർക്കുന്നുവെന്ന് മുരളീധരൻ പ്രതികരിച്ചു.
സോണിയ ഗാന്ധിക്കെതിരായ ആരോപണം ഉന്നയിച്ച കെ. സുരേന്ദ്രന്റെ തലയിൽ നെല്ലിക്കാത്തളം വയ്ക്കണമെന്ന് മുരളീധരൻ പ്രതികരിച്ചു. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ശക്തമായ സമരം തുടരും. സ്വർണക്കൊള്ളയിൽ അന്വേഷണം പാസഞ്ചർ ട്രെയിൻ പോലെയായി. നേരത്തെ വന്ദേഭാരതിൻ്റെ വേഗമായിരുന്നു. സ്വർണക്കൊള്ളയിൽ യുഡിഎഫ് ശക്തമായ സമരം തുടരും. വയനാട് യോഗത്തിൽ അത് ധാരണയാകും. ഇതേ രീതിയിൽ അന്വേഷണം പോയാൽ പോറ്റിക്ക് ഉൾപ്പെടെ ജാമ്യം കിട്ടുമെന്നും മുരളീധരൻ പറഞ്ഞു. എസ്ഐടി അന്വേഷണത്തിലെ അതൃപ്തിയും മുരളീധരൻ അറിയിച്ചു.
ലീഗിൻ്റെ അധിക സീറ്റ് ആവശ്യത്തിൽ ലീഗ് എപ്പോഴും ന്യായമായ ഡിമാൻഡുകൾ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസും ലീഗുമായി ഒരു സീറ്റ് തർക്കം ഉണ്ടാകില്ല. രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകില്ല. അത്തരം ചർച്ച തന്നെ അനാവശ്യമാണ്. പാർട്ടിക്ക് പുറത്തുള്ള ആളുടെ വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്നും മുരളീധരൻ അറിയിച്ചു.