പ്രതീകാത്മക ചിത്രം  
KERALA

ഇനി ഡ്രൈ ഡേയിലും മദ്യം; ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍

സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് ചര്‍ച്ച ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിവാദങ്ങള്‍ ഉണ്ടായിരുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനായി ഒന്നാം തീയതികളിലും മദ്യം വിളമ്പാന്‍ അനുമതി നല്‍കികൊണ്ട് വിദേശ മദ്യ ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാര്‍. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് അനുമതി.

വിജ്ഞാപനം പുറത്തിറങ്ങിയതിനാല്‍ ഓഗസ്റ്റ് ഒന്ന് മദ്യം വിളമ്പാമെന്ന നിയമം നിലവില്‍ വരും. അതേസമയം സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത മറ്റേതെങ്കിലും ഡ്രൈ ഡേയും ഇംഗ്ലീഷ് മാസം ഒന്നാം തീയതിയും ഒരുമിച്ചു വരികയാണെങ്കില്‍ ഇളവ് ലഭിക്കില്ല.

ഫൈഫ് സ്റ്റാര്‍ വരെയുള്ള ഹോട്ടലുകള്‍ക്ക് പുറമെ ഹെറിറ്റേജ്, ഹെറിറ്റേജ് ഗ്രാന്റ്, ഹെറിറ്റേജ് ക്ലാസിക് എന്നീ ഗണത്തില്‍പ്പെടുന്ന ഹോട്ടലുകള്‍ക്കും ഇളവ് ബാധകമാണ്. കോണ്‍ഫറന്‍സ്, വിവാഹം എന്നിവയ്ക്ക് മദ്യം വിളമ്പാന്‍ 50,000 രൂപ ഫീസ് നല്‍കി ലൈസന്‍സ് എടുത്ത ശേഷമായിരിക്കും അനുമതി ലഭിക്കുക. ഇതിനായി ഒരാഴ്ച മുമ്പ് എക്‌സൈസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കണം.

സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് ചര്‍ച്ച ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുന്‍ സര്‍ക്കാരുകള്‍ സ്വീകരിച്ച നയത്തിന്റ തുടര്‍ച്ച തന്നെയാണ് മദ്യനയത്തില്‍ എക്സൈസ് സ്വീകരിക്കുന്നതെന്നും നേരത്തെ അനുമതി കൊണ്ട് സംസാരിക്കുന്നതിനിടെ എംബി രാജേഷ് പറഞ്ഞിരുന്നു.

വിനോദ സഞ്ചാര മേഖലകളില്‍ ടോഡി പാര്‍ലറുകള്‍ തുറക്കും. ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്കാണ് ഇതിനായുള്ള അനുമതി നല്‍കുകയെന്നും മന്ത്രി പറഞ്ഞിരുന്നു. തൊട്ടടുത്ത കള്ളു ഷാപ്പുകളില്‍ നിന്ന് കള്ള് വാങ്ങാന്‍ അനുവദിക്കും. കള്ള് വ്യവസായത്തെ ആശ്രയിക്കുന്നവരുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്നും ത്രീ സ്റ്റാറിനും അതിന് മുകളിലുമുള്ള ഹോട്ടലുകള്‍ക്കും, റിസോര്‍ട്ടുകള്‍ക്കും കള്ള് വാങ്ങാന്‍ അനുമതി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടൂറിസം മേഖലയെ ലക്ഷ്യം വച്ചുകൊണ്ടാണ് ഇത്തരം നടപടികള്‍. ഒരു ബിസിനസ് എന്ന നിലയിലാണ് ഇതിനെ കാണുന്നത്. കയറ്റുമതിയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം കള്ളിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കും. കള്ളിനെ കേരളത്തിന്റെ തനത് പാനീയമായി കണക്കാക്കും. കള്ളു ഷാപ്പുകളില്‍ വൃത്തിയും ശുചിത്വവും ഉറപ്പാക്കുമെന്നും അവ ത്രീ സ്റ്റാര്‍ രൂപത്തിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞിരുന്നു.

SCROLL FOR NEXT