ആലപ്പുഴ: ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ അതൃപ്തി അറിയിച്ച് കെപിസിസി പ്രസിഡൻ്റ് എം.ജെ. ജോബ് പാർട്ടി വിട്ടു. പാർട്ടിയിൽ നിന്നും പലവട്ടം അപമാനം സഹിച്ചെന്നും ഇനി തുടരാൻ കഴിയില്ലെന്നും എം.ജെ ജോബ് പറഞ്ഞു. സുധാകരനെ പിന്തുണക്കുന്ന കാര്യം ഇതുവരെയും ആലപ്പുഴയിലെ നേതാക്കളെ കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടില്ലെന്നും എം.ജെ. ജോബ് അറിയിച്ചു.
എൻ്റെ പ്രതികരണം സ്ഥാനാർഥിത്വം കിട്ടാത്തതു കൊണ്ടല്ല. പാർട്ടി എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ ആലപ്പുഴയിലെ കോൺഗ്രസിനെ ബിഹാർ മോഡലിലേക്കാണ് തള്ളി വിടുന്നത്. അമ്പലപ്പുഴയിൽ ഇതിന് മുമ്പും വിസ്മയങ്ങൾ ഉണ്ടായിട്ടുണ്ട്. ഗൗരിയമ്മയും എം.വി. രാഘവാനും വിസ്മയമായിരുന്നു. അതെല്ലാം എവിടെയായി എന്ന് അറിയാവുന്നതല്ലേ. പി കെ ശശിയെ കോൺഗ്രസിലേക്ക് എടുക്കാമെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെയും എടുത്തുകൂടെ എന്ന് എം.ജെ ജോബ് ആരാഞ്ഞു.
ജി. സുധാകരൻ എത്രയോ പാവങ്ങളുടെ വീട് കേറി ആക്രമിച്ചിട്ടുണ്ട്. സുധാകരനെ പിന്തുണയ്ക്കാനുള്ള തീരുമാനം പാർട്ടി എടുക്കുമ്പോൾ പ്രാദേശിക നേതാക്കളെ വിശ്വാസത്തിൽ എടുക്കണമായിരുന്നു. ചെറിയ കാര്യങ്ങൾ പെരുപ്പിച്ചു കാണിച്ച് പാർട്ടി വിട്ട ആളാണ് സുധാകരൻ എന്നും ജോബ് ചൂണ്ടിക്കാട്ടി.
ഭുവനേശ്വരനെ കൊന്നത് നായർ ഗുണ്ടകൾ എന്ന് പറഞ്ഞ സുധാകരനാണ് ഇപ്പോൾ സുകുമാരൻ നായരെ കാണാൻ പോകുന്നത്. കരിമണൽ ഖനനത്തിനെതിരെ പ്രതിഷേധിച്ചവരെ സുധാകരൻ ഒന്ന് പരിഗണിക്കാൻ പോലും തയാറായിട്ടില്ലെന്നും ജോബ് പറഞ്ഞു. പ്രതിഷേധക്കാരെ തല്ലി ചതച്ചത് തെറ്റായി പോയെന്നു ജി. സുധാകരൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ. സിപിഐഎംകാരുടെ അടികൊണ്ടിട്ടുള്ള ഒരു കോൺഗ്രസുകാരും സുധാകരന് വോട്ട് ചെയ്യില്ലെന്നും പിണറായി വിജയൻ വീണ്ടും അധികാരത്തിൽ വരണമെന്ന് പറയുന്ന നേതാവിനെ വിജയിപ്പിക്കണോ എന്നും ജോബ് ചോദ്യമുന്നയിച്ചു.
ആലപ്പുഴയിൽ ചില അന്തർധാരകൾ ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐഎം എസ്‌ഡിപിഐയെ പിന്തുണച്ചു. ആലപ്പുഴയിലും അമ്പലപ്പുഴയിലും കോൺഗ്രസിനെ തോൽപ്പിക്കാൻ സിപിഐഎം ജനപ്രതിനിധികൾ എസ്‌ഡിപിഐയെ സഹായിച്ചു എന്നും ജോബ് ആരോപിച്ചു.
ആലപ്പുഴയിലെ ഒരു നേതാവിനെയും മറ്റൊരു ജില്ലയിൽ കൊണ്ടു പോയി മത്സരിപ്പിക്കുന്നില്ല. മറ്റു ജില്ലയിൽ നിന്നും പല നേതാക്കളെയും ആലപ്പുഴയിലേക്ക് കൊണ്ടുവരുന്നു. ഗൗരിയമ്മയേക്കാൾ വലുതാണോ ജി. സുധാകരൻ എന്നും ഇത്രയും മഹത്വവൽക്കരിക്കാൻ ഒന്നുമില്ലെന്നും ജോബ് ചൂണ്ടിക്കാട്ടി. ബിജെപിയാണ് സിപിഐഎമ്മിനെ എതിരെ ശക്തമായി പ്രതികരിക്കുന്നത്. അംഗത്വം തന്നാൽ ബിജെപിയിൽ ചേരുമെന്നും എം.ജെ. ജോബ് കൂട്ടിച്ചേർത്തു.