

കൊടുങ്ങല്ലൂർ: ബിജെപി മത്സരിച്ച സീറ്റിൽ ബിഡിജെഎസും ട്വൻ്റി ട്വൻ്റിയും അവകാശവാദം ഉന്നയിച്ചതിനെ തുടർന്ന് എൻഡിഎയിൽ പൊട്ടിത്തെറി. സംഭവത്തെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ബിജെപി നേതൃത്വം നിർത്തിവച്ചു.
സംസ്ഥാന വൈസ് പ്രസിഡൻറ് ബി. ഗോപാലകൃഷ്ണനെ സ്ഥാനാർഥിയാക്കുവാനായിരുന്നു ബിജെപി ശ്രമം. സീറ്റിനായി ബിഡിജെഎസും ട്വൻ്റി ട്വൻ്റിയും അവകാശവാദം ഉന്നയിച്ചതോടെ നീക്കം പാളുകയായിരുന്നു. സംഭവത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നാളെ ഉദ്ഘാടനം ചെയ്യാൻ ഇരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി.
എൽഡിഎഫും യുഡിഎഫും സ്ഥാനാർഥി പ്രഖ്യാപനത്തിൽ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴും എൻഡിഎയ്ക്ക് തൃശൂരടക്കമുള്ള പല സ്ഥലങ്ങളിലും ഇതുവരെ സ്ഥാനാർഥി നിർണയത്തിൻ്റെ ആദ്യഘട്ടം പോലും പൂർത്തിയാക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിജെപിയ്ക്ക് കൂടുതൽ സ്വാധീനമുള്ള കൊടുങ്ങല്ലൂരിൽ സീറ്റിനായി ബിഡിജെഎസും ട്വൻ്റി ട്വൻ്റിയും അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് കൊടുങ്ങല്ലൂരിൽ എൻഡിഎയ്ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇന്ന് ചേർത്തലയിൽ നടക്കുന്ന ബിഡിജെഎസിൻ്റെ സംസ്ഥാന സമിതി യോഗത്തിന് ശേഷം ഇക്കാര്യത്തിലെ നിലപാട് സംബന്ധിച്ച് വ്യക്തത ഉണ്ടായേക്കും