ഒന്നാംപ്രതിയെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക് 
KERALA

മധുവിൻ്റെ മരണകാരണം ഹുസൈൻ്റെ മർദനം; ഒന്നാംപ്രതിയെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്

എല്ലാ പ്രതികൾക്കും വധശിക്ഷ വേണമെന്ന് ആവശ്യപ്പെട്ടാണ് മധുവിൻ്റെ കുടുംബം സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബം സുപ്രീംകോടതിയെ സമീപിക്കും. ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെയും എല്ലാ പ്രതികൾക്കും വധശിക്ഷ വേണമെന്ന് ആവശ്യപ്പെട്ടുമാണ് അപ്പീലിന് പോകുന്നത്. കേസിൽ സർക്കാർ പരാജയമായിരുന്നുവെന്നും മധുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകൻ ആരോപിച്ചിരുന്നു.

ഒന്നാം പ്രതി ഹുസൈൻ്റെ മർദനമാണ് മധുവിൻ്റെ മരണത്തിന് കാരണമായതെന്ന് മധുവിൻ്റെ സഹോദരി സരസു ആരോപിച്ചു. ആള്‍ക്കൂട്ടത്തിലേക്ക് ഓടിയെത്തിയ ഹുസൈൻ മധുവിനെ ചവിട്ടുകയായിരുന്നു. ചവിട്ടിയപ്പോള്‍ മധുവിന്‍റെ തലക്കേറ്റ അടിയാണ് മരണകാരണം. ഇത് മൊഴിയായി കോടതിയിൽ നൽകിയിട്ടുണ്ട്.

മധു വധക്കേസിലെ ഒന്നാം പ്രതി ഹുസൈൻ്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചിരുന്നു. മണ്ണാർക്കാട് എസ്.സി/ എസ്.ടി കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിൽ ആയിരുന്നു നടപടി. മധുവിനെ വനത്തിൽ നിന്ന് കൂട്ടിക്കൊണ്ടു വരുമ്പോള്‍ ഹുസൈന്‍റെ സാന്നിധ്യം ഇല്ലായിരുന്നു എന്ന നിരീക്ഷണത്തിലാണ് ശിക്ഷ മരവിപ്പിച്ചത്.

ആദ്യ 12 പ്രതികളുടെ ഹർജി തള്ളിയിരുന്നു. ശിക്ഷ മരവിപ്പിച്ചതിനാൽ അപ്പീലിൽ വിധി പറയുന്നത് വരെ ഒന്നാം പ്രതിക്ക് ജാമ്യത്തിൽ പുറത്തിറങ്ങാം. കേരളത്തിലെ കോടതികള്‍ക്ക് മുന്നിലെത്തുന്ന ആദ്യത്തെ ആള്‍ക്കൂട്ട കൊലപാതക കേസാണിത്. ആദിവാസി യുവാവിനെ വേട്ടയാടുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു. സ്വന്തം രീതിയില്‍ നീതി നടപ്പാക്കാന്‍ അവകാശമുണ്ടെന്ന് പ്രതികള്‍ കരുതി.

40 കിലോഗ്രാം മാത്രം ശരീരഭാരമുള്ള മധുവിനെ മണിക്കൂറുകളോളം ആക്രമിച്ചു. പോഷകാഹാരക്കുറവുള്ളതും മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയുമാണ് മധു. സത്യം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ പരാജയപ്പെട്ടു. തെളിവുകള്‍ ഇല്ലാത്തതുകൊണ്ടല്ല, സാക്ഷികള്‍ കൂറുമാറിയതുകൊണ്ടാണ് വിചാരണക്കോടതി വിധി മറിച്ചായതെന്നും കോടതി പറഞ്ഞു. ഭരണഘടനാ സംരക്ഷണം ലഭിക്കേണ്ട മധുവിന് ഒരു സംരക്ഷണവും ലഭിച്ചില്ല.

ഭരണഘടനാ ആശയങ്ങളും ദളിത് ജനയുടെ ജീവിത സാഹചര്യവും തമ്മില്‍ അന്തരമുണ്ടെന്നും സംഘടിതമായി നീതിയും സമത്വവും നിഷേധിക്കുന്നത് ആത്മാവിനോടുള്ള ക്രൂരതയാണ്. ഇത് നൂറ്റാണ്ടുകളായി കണ്ടറിഞ്ഞ ജനതയുടെ നിശ്ചയദാര്‍ഢ്യമാണ് ഭരണഘടനയുടെ ആമുഖമെന്നും കോടതി പറഞ്ഞു.

SCROLL FOR NEXT