കൊച്ചി: വിദേശ പഠന റിക്രൂട്ട്മെന്റ് സ്ഥാപനത്തിൽ നിന്ന് മൂന്നര കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയാൾ പിടിയിൽ. എംപയർ ഓവർസീസ് എജ്യൂക്കേഷൻ എന്ന സ്ഥാപനത്തിലെ സിഎഫ്ഒ ആയിരുന്ന സുജിത് വി.എസ്. ആണ് അറസ്റ്റിലായത്. കേസിലെ മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം വ്യാപകമാക്കി.
എറണാകുളം കേന്ദ്രീകരിച്ച് വിദേശ പഠനത്തിലും തൊഴിലിലും സേവനങ്ങൾ നൽകുന്ന എംപയർ ഓവർസീസ് എജ്യൂക്കേഷൻ എന്ന സ്ഥാപനത്തിലാണ് സുജിത് തട്ടിപ്പ് നടത്തിയത്. 2018-ൽ ഓഫീസ് സ്റ്റാഫായി തുടക്കം കുറിച്ച സുജിത് ഉടമയുടെ വിശ്വാസം നേടി. പിന്നീട് സിഎഫ്ഒ സ്ഥാനത്തേക്ക് ഉയർന്നു. എന്നാൽ, വിശ്വാസം ചൂഷണം ചെയ്ത് ഇയാൾ പണം തട്ടി എടുക്കുകയായിരുന്നു.
സ്ഥാപനത്തിന് വരുമാനം ഇല്ലെന്നും വലിയ നഷ്ടത്തിലാണ് എന്നും പറഞ്ഞ് ജീവനക്കാരെയും അസോസിയേറ്റുകളെയും പ്രതി സുജിത് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഉടമ കണക്കുകൾ നേരിട്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സുജിത് അവധിയിൽ പോയി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റി എന്നത് കണ്ടെത്തിയത്.
എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ സ്ഥാപന ഉടമ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത്, ഓഡിറ്റ് റിപ്പോർട്ടുകളും ബാങ്ക് ഇടപാടുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാണ് സുജിത്തിനെ അറസ്റ്റ് ചെയ്തത്.