ശബരിമല; ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ സന്നിധാനത്ത് പൂർത്തിയായി. മകര വിളക്ക് മഹോത്സവങ്ങൾക്കായി ഈ മാസം 30ആം തീയതി വൈകിട്ട് നട തുറക്കും.
നാല്പത്തിയൊന്നു ദിവസം നീണ്ടു നിന്ന വ്രതാനുഷ്ഠാനങ്ങൾക്ക് പൂർണ്ണത. ഭക്ത ലക്ഷങ്ങൾക്ക് ദർശന പുണ്യമേകി ശബരിമല തീർത്ഥാടനത്തിനു സമാപനം. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേൽശാന്തി ഇ. ഡി. പ്രസാദ് നമ്പൂതിരി യുടെയും നേതൃത്വത്തിൽ രാവിലെ 10.10 നും 11.30 നും ഇടയിൽ അയ്യപ്പന് തങ്ക അങ്കി ചാർത്തി മണ്ഡലപൂജ. ഭക്തജന സഹസ്രങ്ങൾക്ക് മണ്ഡല പൂജയുടെ ദർശന പുണ്യത്തോടെ മലയിറക്കം.
വൈകിട്ട് ദീപാരാധന വരെ ഭക്തർക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പനെ ദർശിക്കാം. രാത്രി അത്താഴ പൂജയ്ക്കു ശേഷം അയ്യനെ യോഗനിദ്രയിലാക്കി യോഗദണ്ഡും ജപമാലയും ചാര്‍ത്തി, ഭസ്മാഭിഷിക്തനാക്കി. ഹരിവരാസനം പാടി നട അടയ്ക്കും. മുപ്പതാം തീയതി വൈകിട്ട് മകര വിളക്ക് മഹോത്സവത്തിനായി വീണ്ടും നട തുറക്കും.