തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പില്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി കൂട്ട സ്ഥലംമാറ്റം. അസിസ്റ്റൻ്റ് സെക്രട്ടറി/ ജൂനിയർ സൂപ്രണ്ട് തസ്തികയിലുള്ള 25 പേരെയാണ് സ്ഥലം മാറ്റിയത്. ഭരണസൗകര്യാര്‍ഥമെന്ന പേരിലാണ് നടപടി. വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കുന്ന ജീവനക്കാരനെ തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്കാണ് സ്ഥലം മാറ്റിയത്.
ഓട്ടിസം ബാധിച്ച കുട്ടിയുടെ രക്ഷിതാവിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. സ്ഥലം മാറ്റം ലഭിച്ച് മൂന്ന് വർഷം കാലാവധി തികയ്ക്കാത്ത ജീവനക്കാർ വരെ പുതുതായി സ്ഥലം മാറ്റാൻ തെരഞ്ഞെടുത്തവരുടെ പട്ടികയിലുണ്ട്. ജേണലിസം യോഗ്യത വേണ്ട തസ്തികയിൽ യോഗ്യതയില്ലാത്ത വ്യക്തിയെ നിയമിച്ചതായും ആക്ഷേപം ഉയരുന്നുണ്ട്. നടപടിയിൽ പ്രതിഷേധവുമായി ജീവനക്കാര്‍ രംഗത്തെത്തി.