ചികിത്സ പിഴവിനെ തുടർന്ന് വിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ട വിനീത, അഷ്ടമുടി സഹകരണ ആശുപത്രി Source: News Malayalam 24x7
KERALA

IMPACT | അഷ്ടമുടി സഹകരണ ആശുപത്രിയിലെ ചികിത്സാ പിഴവ്: രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

ഡോക്ടർമാരായ ജേക്കബ് ജോൺ, അഞ്ജലി എന്നിവർക്കെതിരെയാണ് കേസ്

Author : ന്യൂസ് ഡെസ്ക്

കൊല്ലം മേവറത്തെ അഷ്ടമുടി സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്കിടെ രണ്ട് പേർക്ക് വിരലിൻ്റെ ചലനശേഷി നഷ്ടപ്പെട്ട സംഭവത്തിൽ ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്. ഡോക്ടർമാരായ ജേക്കബ് ജോൺ, അഞ്ജലി എന്നിവർക്കെതിരെയാണ് കേസ്. പരിശോധനകൾക്ക് ശേഷം ഇവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

അഷ്ടമുടി സഹകരണ ആശുപത്രിക്കെതിരെ കഴിഞ്ഞ ദിവസമാണ് വീണ്ടും പരാതി ഉയർന്നത്. ശസ്ത്രക്രിയക്ക് ശേഷം പറവൂർ സ്വദേശി വിനീതയുടെ രണ്ട് വിരലുകളുടെ ചലനം നഷ്ടപ്പെട്ടിരുന്നു. ഡോക്ടർ ജേക്കബ് ജോണിനെതിരെയാണ് ആരോപണം. ജൂനിയർ ഡോക്ടർ ശസ്ത്രക്രിയ നടത്തിയതാണ് പിഴവിന് കാരണം. കാർപണൽ സിൻഡ്രം എന്ന രോഗത്തിനാണ് ശസ്ത്രക്രിയ നടത്തിയത്. വിരൽ അനക്കാൻ കഴിയാതായതോടെ തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം ആൻ്റിബയോട്ടിക്ക് മരുന്നും നൽകിയില്ലെന്നും വിനീത പറഞ്ഞിരുന്നു.

നേരത്തെയും അഷ്ടമുടി സഹകരണ ആശുപത്രിക്കെതിരെ ഇത്തരത്തിൽ ചികിത്സാ പിഴവ് സംബന്ധിച്ച് പരാതി ഉയർന്നിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായ ചാത്തന്നൂർ സ്വദേശി ഹഫീസിൻ്റെ മൂന്ന് വിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. സീനിയർ ന്യൂറോ സർജൻ ഡോക്ടർ ജേക്കബ് ജോണിനെതിരെ തന്നെയായിരുന്നു ഹഫീസും പരാതി നൽകിയത്. സർജറിക്ക് ജൂനിയർ ഡോക്ടറെ ചുമതലപ്പെടുത്തിയതാണ് ചികിത്സാ പിഴവിന് കാരണമെന്നും കുടുംബം ആരോപിച്ചിരുന്നു.

ജൂനിയർ വനിതാ ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം ഒബ്സർവേഷൻ മുറിയിൽ എത്തിച്ചപ്പോഴാണ് ഡോക്ടർ ജേക്കബ് ജോൺ എത്തിയത്. ശസ്ത്രക്രിയ നടത്താൻ ജേക്കബ് ജോൺ എത്താത്ത വിവരം ഹഫീസ് ചോദ്യം ചെയ്തതിനെ തുടർന്ന് ക്ഷുഭിതനായ ഡോക്ടർ ഹഫീസിന് ഡിസ്ചാർജ് എഴുതി നൽകി. മുറിവുണങ്ങാൻ ആൻ്റിബയോട്ടിക്ക് മരുന്ന് പോലും നൽകിയില്ലെന്നാണ് ഡിസ്ചാർജ് സമ്മറിയിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ ശസ്ത്രക്രിയക്ക് ഡോക്ടർ ജേക്കബ് ജോൺ ജൂനിയർ ഡോക്ടർക്കൊപ്പം ഉണ്ടായിരുന്നെന്നാണ് ആശുപത്രി അധികൃതർ അവകാശപ്പെട്ടിരുന്നത്.

SCROLL FOR NEXT