കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ ഏറെ വൈകാരികമായാണ് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചത്. വടകരക്കാർക്ക് ഉണ്ണിയേട്ടൻ ആയിരുന്നു. ഞങ്ങൾക്ക് വിളിക്കാൻ ഉണ്ണിയേട്ടൻ ഇനി ഇല്ല എന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് എ.കെ ശശീന്ദ്രൻ പറഞ്ഞത്.
ഇന്നലെ ഉണ്ണികൃഷ്ണനെ കണ്ടിരുന്നു. അദ്ദേഹം അറിവിൻ്റെ സാഗരം ആയിരുന്നു.കോൺഗ്രസിൽ ചേർന്ന് ശരിയാണോ തെറ്റാണോ അവസാന നാളുകളിൽ ചിന്തിച്ചു കാണുമെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു. 1959ലാണ് പി.കെ. ഉണ്ണികൃഷ്ണൻ കോൺഗ്രസിൽ ചേരുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ദിരാഗാന്ധിക്കെതിരെ നിലപാട് സ്വീകരിച്ച ഉണ്ണികൃഷ്ണൻ പിന്നീട് കോൺഗ്രസിൽ നിന്നകന്നു.
പിന്നീട് 1994ൽ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും അർഹമായ പരിഗണന കിട്ടിയില്ലെന്ന് അദ്ദേഹത്തിന്റെ അനുയായികൾ പരാതി ഉയർത്തിയിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പി.കെ. ഉണ്ണികൃഷ്ണന്റെ അന്ത്യം. സംസ്കാരം നാളെ രാവിലെ ഒൻപത് മണിക്ക് നടക്കും.