കേരള സർവകലാശാല സസ്പെൻഷൻ വിവാദത്തിൽ വീണ്ടും സമവായ നീക്കവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. വിസി മോഹനൻ കുന്നുമ്മലുമായി മന്ത്രി ഫോണിൽ സംസാരിച്ചു. രജിസ്ട്രാറുടെ സസ്പെൻഷൻ അംഗീകരിക്കാതെ സമവായം സാധ്യമല്ലെന്ന് വിസി മന്ത്രിയെ അറിയിച്ചതായാണ് വിവരം.
അതേസമയം യൂണിവേഴ്സിറ്റി യൂണിയൻ ഫണ്ടിനുള്ള അപേക്ഷ വിസി അംഗീകരിച്ചു. താത്കാലിക രജിസ്ട്രാർ മിനി കാപ്പൻ നൽകിയ അപേക്ഷയാണ് വിസി പാസാക്കിയത്. 10 ലക്ഷം രൂപയാണ് യൂണിവേഴ്സിറ്റി യൂണിയൻ പ്രവർത്തനങ്ങൾക്കായി അനുവദിച്ച് ഉത്തരവിട്ടത്. ഇന്ന് തന്നെ തുക കൈമാറാൻ വിസി ഫൈനാൻസ് ഓഫീസർക്കും നിർദേശം നൽകിയിട്ടുണ്ട്.
സർവകലാശാല യൂണിയൻ്റെ പ്രവർത്തനങ്ങൾക്കുള്ള പണം ആവശ്യപ്പെട്ട് രജിസ്ട്രാർ കെ.എസ്. അനിൽകുമാർ ശുപാർശ നൽകിയ അപേക്ഷ കഴിഞ്ഞ ദിവസം വിസി നിരസിച്ചിരുന്നു. വിസിയുടെ നിർദേശം ലംഘിച്ച് അനിൽകുമാറിന് ഫയലുകൾ നൽകിയ സംഭവത്തിൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പേരുകൾ റിപ്പോർട്ട് ചെയ്യാനും വിസി നിർദ്ദേശം നൽകിയിട്ടുണ്ട്.
രജിസ്ട്രാർക്ക് ഫയൽ നൽകരുതെന്ന് കഴിഞ്ഞദിവസം ജീവനക്കാർക്ക് വിസി കർശന നിർദേശം നൽകിയിരുന്നു. ഫയൽ കൈമാറിയാൽ ചട്ടലംഘനമായി കണക്കാക്കുമെന്നും അച്ചടക്ക നടപടി കൈക്കൊള്ളുമെന്നും ഡോ. മോഹനൻ കുന്നമ്മൽ മുന്നറിയിപ്പ് നൽകിയിരുന്നു.